കൊച്ചി:കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളികളുടെ തമാശക്കളി അവരുടെ സുഹൃത്തിന്‍റെ ജീവന്‍ തന്നെ അപകടത്തിലാക്കി. ജോലി കഴിഞ്ഞ് ശരീരത്തില്‍ പറ്റിപിടിച്ച പൊടികളയാന്‍ ഉപയോഗിച്ച കംപ്രസര്‍ സുഹൃത്തിന്‍റെ സ്വകാര്യ ഭാഗത്ത് ഉപയോഗിച്ച് കാറ്റടിച്ചു. കോട്ടച്ചിറയിലുള്ള സ്വകാര്യ വ്യക്തിയുടെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ പ്രശാന്ത് ബഹ്റ (40), ബയാഗ് സിങ് (19) എന്നിവരാണ് അവരുടെ സുഹൃത്തിനോട് തന്നെ അതിക്രമം കാട്ടിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് കംപ്രസ്സർ ഉപയോഗിച്ച് ഇവർ പരസ്പരം ദേഹത്ത് പൊടി കളയുന്നതിനിടയിൽ യുവാവിന്‍റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറി. അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഉടൻതന്നെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടല്‍ മുറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളജ് ചികിത്സയിലാണ്.
മരണംവരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യത്തിന് യുവാവിന്‍റെ സുഹൃത്തുകളെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്