സംഘർഷ മേഖലകളിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങൾ കൂടുന്നു. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ 2024-ൽ മുൻപില്ലാത്തവിധം കൂടിയെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ)യുടെ റിപ്പോർട്ട്.
ഗാസയ്‌ക്കെതിരെ മാസങ്ങളായി നടത്തുന്ന ക്രൂരമായ ആക്രമണം തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ യു എൻ കരിമ്പട്ടികയിൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച പുറത്തുവിട്ടു. ഇസ്രയേലിനെ കുട്ടികളോട് ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാംവർഷമാണ് യുഎൻ നിലനിർത്തിയത്.
കഴിഞ്ഞ വർഷം കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അനിയന്ത്രിതമായ നിലയിലേക്കെത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗാസാമുനമ്പിലും അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ സൈന്യം നടത്തുന്നതാണ്. 2,944 പലസ്‌തീൻ കുട്ടികൾക്കെതിരെയും 15 ഇസ്രയേലി -കുട്ടികൾക്കെതിരെയും 8,554 ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. ഗാസയിൽ ഇസ്രയേലി ബോംബാക്രമണത്തിൽ 1,259 പലസ്‌തീൻ കുട്ടികൾ കൊല്ലപ്പെടുകയും 941 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.
ഗാസയിലെ ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം കാൽ ലക്ഷത്തോളം കുട്ടികളാണ് 21 മാസത്തെ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ്. 18 വയസ്സിൽ താഴെയുള്ളവർക്കുനേരെയുള്ള അതിക്രമങ്ങൾ 2023 മുതൽ 25 ശതമാനമാണ് കൂടിയത്. അന്ത്യമില്ലാത്ത വിദ്വേഷത്തിന്റെയും വിവേചനമില്ലാത്ത ആക്രമണങ്ങളുടെയും ഫലം ഏറ്റവും ക്രൂരമായി അനുഭവിച്ചത് കുട്ടികളാണ്.