മലക്കപ്പാറ: തമിഴ്‌നാട് വാൽപ്പാറയിൽ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കുട്ടിയെ കാണാതായതിനു പിന്നാലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തിരച്ചിൽ പുലർച്ചെ മൂന്നുമണിവരെ തുടർന്നിരുന്നു. പിന്നീട് ശനിയാഴ്‌ച രാവിലെ ആറുമണിക്ക് തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.
പോലീസിന്റെ കഡാവർ നായയെ ഉൾപ്പെടെ എത്തിച്ചായിരുന്നു തിരച്ചിൽ. മുഴുവൻ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തിരച്ചിലിൽ പങ്കുചേർന്നിരുന്നു. ഒടുവിൽ കുട്ടിയുടെ വീട്ടിൽനിന്ന് 300 മീറ്റർ മാത്രം അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീടിനു മുന്നിൽ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികൾ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ എത്തിയത്.