കുറ്റ്യാടി:കുറ്റ്യാടിയിൽ രാസലഹരി നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയും ആണ്കുട്ടികളെയും ഉൾപ്പെടെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽപ്പേരിലേക്ക്.
കേസിൽ അറസ്റ്റിലായ കള്ളാട് സ്വദേശി കുനിയിൽ അജിനാസ്, ഭാര്യ മിസ്രിയ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും രാസലഹരി ശൃംഖലയിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നുതന്നെയാണ് പോലീസിന്റെ സംശയം. അന്വേഷണം ഇപ്പോൾ നാദാപുരം ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.
ഇപ്പോൾ ലഭിച്ച മൊഴികൾ പോലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. മൊഴിനൽകിയവരിൽ ലഹരി ഉപയോഗിക്കുന്നവരും ഉണ്ടെന്നാണ് വെള്ളിയാഴ്‌ച റൂറൽ എസ്‌പി മാധ്യമങ്ങളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ മൊഴിയിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ഇതിനുശേഷമേ കൂടുതൽപേർക്കുനേരേ കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
ഇതിനിടെ കൂടുതൽ ഇരകൾ കേസിൽ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. നിലവിൽ മൂന്നുപേരാണ് അജിനാസിനും ഭാര്യക്കുംനേരേ പരാതി നൽകിയത്. മൂന്ന് പരാതിയിലും പോലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.
ഒരുവർഷം മുൻപ് പരാതിക്കാരനായ പതിനെട്ടുകാരനെ ലഹരിനൽകി പീഡിപ്പിച്ചെന്നാണ് ആദ്യത്തെ കേസ്. പിന്നാലെ മറ്റൊരു വിദ്യാർഥികൂടി പരാതിയുമായെത്തി. മൂന്നാമത്തെ കേസിൽ പെൺകുട്ടിയാണ് പരാതിനൽകിയത്. ആദ്യത്തെ കേസിലെ പരാതിക്കാരന്റെ സുഹൃത്താണ് ഈ പെൺകുട്ടി. അജിനാസിന്റെ നിർബന്ധപ്രകാരം പെൺകുട്ടിയെ ഇവിടെ എത്തിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് കേസ്.