കോഴിക്കോട്: മന്ത്രിയുടെ വാക്കു വിശ്വസിച്ച് മണ്ണെണ്ണ വാങ്ങാൻ കുപ്പിയുമായി റേഷൻ കടകളിലെത്തിയ ഉപഭോക്താക്കൾക്ക് നിരാശയോടെ മടക്കം. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികളുമായുള്ള തർക്കം പരിഹരിക്കാത്തതിനാൽ വിതരണം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇന്നലെ മുതൽ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്നായിരുന്നു ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ പ്രഖ്യാപനം. ഇതോടെയാണ് മാസങ്ങളായി മണ്ണെണ്ണ ലഭിക്കാത്ത ഉപഭോക്താക്കൾ റേഷൻ കടകളിലേക്ക് എത്തിയത്. എന്നാൽ റേഷൻ കടകളിൽ മണ്ണെണ്ണയുടെ സ്റ്റോക്ക് എത്തിയിരുന്നില്ല. ആവശ്യങ്ങൾ പരിഹരിക്കാതെ വിതരണം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.
മണ്ണെണ്ണ വിതരണത്തിനുള്ള കമ്മിഷൻ വർധിപ്പിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. രണ്ട് മാസം മുമ്പു നടത്തിയ ചർച്ചയിൽ 10 രൂപ കമ്മീഷൻ വേണമെന്ന് വ്യാപാരികൾ ആവശ്യപെട്ടിരുന്നു. എന്നാൽ 7 രൂപ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അത് ആറ് രൂപയാക്കി. അതേസമയം തന്നെ മൊത്തവ്യാപാരികൾക്ക് മിനിമം 350 രൂപ നൽകിയത് 500 രൂപയായും കിലോമീറ്ററിനു ആനുപാതികമായ തോതിലുള്ള വർധനവും ലീക്കേജും ഷോർട്ടേജും അനുവദിച്ചിട്ടുമുണ്ട്. ഒന്നര വർഷമായി മണ്ണെണ്ണ വിതരണം നിലച്ചതിനാൽ മൊത്തവിതരണ ഏജൻസികൾ ഭൂരിഭാഗവും പൂട്ടി. 240 മണ്ണെണ്ണ മൊത്ത വിതരണ ഡിപ്പോകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് 30ൽ താഴെയായി കുറഞ്ഞു. ഭാരത് പെട്രോൾ, ഐ.ഒ.സി, എച്ച്.പി.സി കമ്പനികൾക്കാണ് മണ്ണെണ്ണ അനുവദിച്ചത്. ഇവരുടെ മൊത്തവിതരണക്കാരിൽ നിന്നാണ് റേഷൻ വ്യാപാരികൾ മണ്ണെണ്ണ എടുക്കേണ്ടത്. കൂടാതെ മിക്ക റേഷൻ കടകളിലും മണ്ണെണ്ണ ബാരൽ ഇല്ല. ഇത് പുതുതായി വ്യാപാരികൾ വാങ്ങേണ്ടി വരുന്നു.
വാതിൽപ്പടി സേവനത്തിൽ ഉൾപ്പെടാത്തതിനാൽ കിലോമീറ്റർ സഞ്ചരിച്ച് വേണം മണ്ണെണ്ണ എടുക്കാൻ. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഗണത്തിൽപെട്ട മണ്ണെണ്ണയും അതീവ സുരക്ഷയുള്ള ടാങ്കർലോറി പോലുള്ള വാഹനങ്ങളിലാണ് കടയിലെത്തിക്കേണ്ടത്. ഗുഡ്‌സ് ഓട്ടോ, മറ്റു ചെറിയ പബ്ലിക്ക് കാരിയർ വാഹനങ്ങൾ എന്നിവയിൽ മണ്ണെണ്ണ ലോഡ് കയറ്റാനുള്ള അനുമതിയില്ല. ഇതിന്റെ യാത്രാച്ചെലവ് കടയുടമകൾ വഹിക്കണം. കൂടാതെ മൂന്ന് മാസത്തിലധികം സ്റ്റോക് വയ്ക്കുന്നതിനാൽ മണ്ണെണ്ണക്ക് ബാഷ്പീകരണം സംഭവിക്കും. അളവിലും കുറവുണ്ടാകും. ഈ നഷ്ടവും വ്യാപാരികൾ സഹിക്കണം. ഈ നഷ്ടം നികത്താനുള്ള ലീക്കേജും ഷോർട്ടേജും റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടില്ല. ഇതോടെയാണ് മണ്ണെണ്ണ വിതരണത്തിൽ നിന്ന് പിറകോട്ട് പോകാൻ കാരണം.
മറ്റു റേഷൻ സാധനങ്ങളെ പോലെ വാതിൽപടി വിതരണവും നടത്തി മണ്ണെണ്ണ എത്തിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഭക്ഷ്യമന്ത്രിയും റേഷൻ വ്യാപാരികളും മണ്ണെണ്ണ മൊത്തവ്യാപാരികളുമായി നടത്തിയ ചർച്ചയിൽ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾക്കൊന്നും പരിഹാരം ഉണ്ടായില്ലെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനം ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തിൽ സംയുക്ത റേഷൻ കോഓഡിനേഷൻ സമിതി 24ന് യോഗം ചേരുമെന്നും തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.