മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ് . സഹോദരൻ ഷംഷാദിൻ്റെ മദ്യപാനം ചോദ്യംചെയ്തതാണ് ഷഹീന കൊല്ലപ്പെടാൻ കാരണമെന്ന് നിഗമനമുണ്ടെങ്കിലും പോലീസ് പൂർണമായും അതു വിശ്വസിച്ചിട്ടില്ല. ഇരുവരും തമ്മിൽ വഴക്കുണ്ടായതു രാവിലെയാണെന്നും സുഹൃത്ത് വൈശാഖ് അപ്പാർട്‌മെൻ്റിലെത്തിയത് ഉച്ചയ്ക്കാണെന്നും വിവരമുള്ളതിനാൽ കൊലയ്ക്കു പിന്നിൽ മറ്റെന്തോ കാരണമാണെന്നാണു കണക്കുകൂട്ടൽ.
ആറു മാസമായി ഭർത്താവുമായി അകന്നു താമസിക്കുകയാണ് ഷഹീന. ശാസ്താംകോട്ട സ്വദേശിയാണ് ഭർത്താവ്. മക്കളും ഇയാൾക്കൊപ്പമാണ് താമസം. സഹോദരന്റെ ചികിത്സയ്ക്കായി മണ്ണന്തലയിൽ അയാൾക്കൊപ്പം വീടെടുത്തു താമസിക്കുകയായിരുന്നു ഷഹീന. രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി മാതാപിതാക്കൾക്കു വിവരം ലഭിച്ചെന്നാണു സൂചന. അതറിഞ്ഞാണ് മുഹമ്മദ് ഷഫീഖും സെലീനയും വൈകീട്ട് മണ്ണന്തലയിലെത്തിയത്.രക്തത്തിൽക്കുളിച്ചു കിടക്കുന്ന മകളെക്കണ്ട് പരിഭ്രാന്തരായ മാതാപിതാക്കളെ വീട്ടിൽ കയറ്റാൻ ഷംഷാദ് അനുവദിച്ചില്ല. അവരുടെ ഫോണും പിടിച്ചുവാങ്ങി. തുടർന്ന്, പുറത്തേക്കോടി സമീപവാസികളെ അറിയിച്ചശേഷം അവരിൽനിന്ന് ഫോൺ വാങ്ങി ആദ്യം ആംബുലൻസ് വിളിക്കുകയായിരുന്നു. പിന്നീട്, പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഷഹീനയ്ക്കു ജീവനുണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്ന ഷംഷാദിനെയും വൈശാഖിനെയും ഉടൻ പോലീസ് പിടികൂടി.
സഹോദരിയുടെ സൗഹൃദം ഷംഷാദ് ചോദ്യംചെയ്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. സംഭവത്തിൽ വൈശാഖിന്റെ പങ്കിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. സഹോദരിയെ കൊലപ്പെടുത്തിയതായി അറിയിച്ച് ഷംഷാദ് ഉച്ചയോടെ വൈശാഖിനെ വീട്ടിൽ വിളിച്ചുവരുത്തിയതാണെന്നും വിവരമുണ്ട്.
വിവരമറിഞ്ഞ് വൈശൊഖത്തിയശേഷം പിന്നീടെന്തു സംഭവിച്ചു എന്നതിനെക്കുറിച്ചും വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഉച്ചയ്ക്ക് കൊലപാതകം നടന്നെങ്കിൽ, വൈകീട്ട് മാതാപിതാക്കൾ വരുമ്പോൾ മാത്രമാണ് പുറത്തറിയുന്നത്. ഷംഷാദും വൈശാഖുമാവട്ടെ, മദ്യലഹരിയിൽ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. എല്ലാവരുടെയും ഫോൺവിവരങ്ങളും ശേഖരിച്ചുവരുന്നു.