ടെഹ്റാൻ: യു.എസ് ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈലിന് കനത്ത തിരിച്ചടിയുമായി ഇറാൻ. ഇസ്റാഈലിൽ മഇറാൻ്റെ മിസൈൽ വർഷമാണ് കാണാൻ കഴിയുന്നത്. ഇസ്റാഈലിലെ പ്രധാം നഗരങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പത്തിടങ്ങളിൽ നേരിട്ട് പതിച്ചു. ഇസ്റാഈലിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
ഇസ്റാഈലിലുടനീളം സൈറൺ മുഴങ്ങുകയാണ്.
ഹൈഫയിലും ജറൂസലേമിലും സ്ഫോടന ശബ്‌ദവും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.ഇന്ന് പുലർച്ചെയാണ് ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലായി അമേരിക്കൻ സേന നേരിട്ട് ആക്രമണം നടത്തിയത്. ഫെർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങൾ ആക്രമിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഉഗ്രപ്രഹര ശേഷിയുള്ള യുഎസ് ബി2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ട്രംപ് വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്നും ടിറ്ററിൽ കുറിച്ചു. ഇനി സമാധാനത്തിൻ്റെ യുഗമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇസ്റാഈലിനെ സഹായിച്ച് രംഗത്തെത്തുന്നത്.യുദ്ധത്തിൽ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്റാഈലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കാൻ പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
ഇറാന്റെ തിരിച്ചടിയിൽ കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വന്ന ഇസ്റാഈൽ പതിവ് പോലെ യുഎസിനോട് സഹായം തേടിയിരുന്നു. മേഖലയിൽ ഒറ്റക്ക് യുദ്ധം തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഇറാൻ്റെ ഫെർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ യുഎസ് സഹായിക്കണമെന്ന് ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.
അതിനിടെ അമേരിക്കയുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്റാഈൽ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വ്യോമാതിർത്തികൾ അടച്ചതെന്നും എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിർത്തികൾ അടച്ചതിനാൽ ഈജിപ്തിലേക്കും, ജോർദ്ദാനിലേക്കും ഉള്ള കരമാർഗങ്ങൾ തുറന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.