നിലമ്പൂർ: വീറും വാശിയും നിറഞ്ഞ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. സർവിസ് വോട്ടുകൾ ഉൾപ്പെടെ 1402 പോസ്റ്റൽ വോട്ടുകളാണുള്ളത്. ജില്ല ഇലക്ഷൻ കൺട്രോൾ റൂം, കമ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയിലൂടെ ഫലസൂചന പുറത്തുവിടും.
പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന് നാല് ടേബിളുകളും ഇ.ടി.പി.ബി.എസ് പ്രീ കൗണ്ടിങ്ങിന് ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായാണ് എണ്ണുക. എല്ലാ റൗണ്ടുകളിലും വോട്ടെണ്ണിക്കഴിഞ്ഞതിനു ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ വിവിപാറ്റ് കൗണ്ടിങ് ബൂത്തിൽ ഇലക്ഷൻ കമീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.
8.15ഓടെ ആദ്യഫല സൂചനകൾ പുറത്തുവരും. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. 2,32,057 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1,76,069 വോട്ടുകളാണ് രേഖപ്പെടുത്തിയത്. വഴിക്കടവ് തണ്ണിക്കടവിലെ ബൂത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക.