ദോഹ: ഖത്തറിലെ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ വ്യോമാക്രമണം. മൂന്ന് മിസൈലുകൾ ഉദൈദ് വ്യോമ താവളത്തിൽ പതിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ഖത്തർ സമയം തിങ്കളാഴ്ച രാത്രി 7.30ഓടെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചായിരുന്നു ഇറാന്‍റെ ആക്രമണം. ‘ബശാഇർ അൽ ഫതഹ്’ എന്ന് പേരിട്ടാണ് അമേരിക്കൻ വ്യോമതാവളത്തിനു നേരെ രാത്രിയോടെ ആക്രമണം ആരംഭിച്ചത്.
ജനവാസ മേഖലയിൽ മിസൈൽ പതിച്ചതായി ഇതുവരെ വിവരങ്ങളൊന്നുമില്ല. ഖത്തറിന്‍റെ തെക്ക്പടിഞ്ഞാറൻ മേഖലയിലെ മരുഭൂമിയിലാണ് അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളം പ്രവർത്തിക്കുന്നത്. ഞായറാഴ്ച പുലർച്ചെ അമേരിക്ക അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽപറത്തി ഫോർദോ ഉൾപ്പെടെയുള്ള മൂന്നു ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിനുള്ള തിരിച്ചടിയായാണ് ഇറാൻ ഖത്തറിലെ യു.എസിന്‍റെ വ്യോമതാവളത്തിനുനേരെ ആക്രമണം നടത്തിയത്.
വൈകീട്ട് 6.45ഓടെ ഖത്തർ വ്യോമ പരിതി അടച്ചതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് മിസൈൽ ആക്രമണം ആരംഭിച്ചത്. തലസ്ഥാനമായ ദോഹയിലും അൽ വക്റ, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ ജനവാസ മേഖലയിലും വലിയ ശബ്ദം അനുഭവപ്പെട്ടു. രാത്രി 7.30ഓടെ ആകാശത്ത് മിസൈലുകൾ ദൃശ്യമാകുന്നതും മിസൈൽവേധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതും ദൃശ്യമായി.
തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താൽകാലികമായി അടച്ചതായി ഖത്തർ വിദേശകാര്യമന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താളവളത്തിലേക്കുള്ള മുഴുവൻ വിമാന സർവീസുകളെയും, ഖത്തർ വ്യോമപരിധി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത് ബാധിക്കും. അതേസമയം, രാത്രി ഒമ്പത് മണിവരെമാത്രമാണ് താൽകാലികമായ വ്യോമപാത റദ്ദാക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
നിലവിൽ ഖത്തറിലേക്ക് പുറപ്പെട്ട വിമാനങ്ങൾ മറ്റു വിമാനതാവളങ്ങളിലേക്ക് വഴി തിരിച്ചു വിടാൻ നിർദേശം നൽകിയതായും എയർലൈൻ അധികൃതർ അറിയിച്ചു