നാദാപുരം :ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് നാദാപുരം മേഖലയിൽ വ്യാപക നാശം. ഇന്ന് രാവിലെ വീശിയടിച്ച കാലവർഷക്കാറ്റിൽ പുറമേരി, എടച്ചേരി, നാദാപുരം, കുമ്മങ്കോട്, വളയം, കുയ്തേരി മേഖലകളിലാണ് നാശം വിതച്ചത്. പുറമേരിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണ് കാർ തകർന്നു. രാവിലെ ഒൻപത് മണിയോടെയാണ് കാറ്റ് വീശിയത്.
നാദാപുരം -തലശ്ശേരി സംസ്ഥാന പാതയിൽ വൈദ്യുതി ലൈനിൽ മരം വീണു. മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി. അതേസമയം, സംസ്ഥാനത്ത് നിലവിൽ 40 ക്യാമ്പുകളിലായി 1,927 പേർ താമസിക്കുന്നുണ്ട്. 11 വീടുകൾ ഭാഗികമായി തകർന്നു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ഒരാൾ മുങ്ങിമരിച്ചു.അതിനിടെ, വാണിമേൽ പഞ്ചായത്തിലെ ചിറ്റാരിയിൽ കാട്ടാനകളിറങ്ങി വ്യാപക കൃഷി നാശമുണ്ടായി. കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചത്. നിരവധി കർഷകരുടെ നൂറിലേറെ വാഴകൾ, 50 ഓളം തെങ്ങുകളും കമുങ്ങുകളും കുരുമുളക് വള്ളികളും വ്യാപകമായി നശിപ്പിച്ചു.