പന്തീരാങ്കാവ് : പാലാഴി അത്താണിയിൽ ബൈക്കിലെത്തിയ യുവാവ് ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ചു. യാത്രക്കാരനും മർദനമേറ്റു. വിദ്യാർഥികളെ ബസിൽ കയറ്റിയില്ലെന്നാരോപിച്ചാണ് മർദിച്ചത്. പന്തീരാങ്കാവ് ഇരിങ്ങല്ലൂർ മാത്തറ വഴി മെഡിക്കൽ കോളേജിലേക്ക് പോകുന്ന ഗസൽബസിലെ കണ്ടക്ടർ മുഹമ്മദ് റുമൈസ്, യാത്രക്കാരൻ ജിനു എന്നിവർക്കാണ് മർദനമേറ്റത്.
ബസ് പാലാഴി അത്താണിയിൽ എത്തിയപ്പോൾ ബൈക്കിലെത്തിയ യുവാവ് ബസിനു കുറുകെ ബൈക്ക് നിർത്തി കണ്ടക്ടറെ ബസിൽനിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യാത്രക്കാരനും പരിക്കേൽക്കുകയായിരുന്നു. രാവിലെ 9.15-നാണ് സംഭവം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ കണ്ടക്ടർ മുഹമ്മദ് റുമൈസും യാത്രക്കാരൻ ജിനുവും ആശുപതിയിൽ ചികിത്സ തേടി. മർദനം നടത്തിയ പയ്യടിമീത്തൽ സ്വദേശി കബീറിനെതിരേ ബസ് ജീവനക്കാരും, കബീറും പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുകൂട്ടരെയും അന്വേഷണത്തിന്റെ ഭാഗമായി രാത്രി എട്ടുമണിയോടെ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.