കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പടപ്പ് വഴിയകത്ത് വീട്ടില്‍ ആഷിക്കിന്റെ (30) കൊലപാതകത്തിൽ, സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും ഭര്‍ത്താവ് ഷിഹാബി (39) നെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റുകളില്‍ മീന്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ആഷിക്കും ഷഹാനയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ഷിഹാബ്, ഷഹാനയെക്കൊണ്ട് ആഷിക്കിനെതിരെ പൊലീസിൽ പീഡന പരാതി കൊടുപ്പിച്ചു. തുടർന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് തന്റെ പക്കലുള്ള ഷഹാനയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഷിഹാബിനെയും ഷഹാനയെയും നിരന്തരം ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.
ഷഹാനയും ഷിഹാബും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ആഷിക്കിന്റെ രണ്ട് തുടകളിലും കാല്‍പാദത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാര്‍ന്നൊഴുകിയാണ് ആഷിക്ക് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തിൽ ചോര വാർന്നു മരിച്ച നിലയിൽ കണ്ടെത്തുന്നത്. തനിക്ക് വാഹനാപകടം പറ്റിയതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണ് ഷഹാന ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.