കോഴിക്കോട്: തൊട്ടിൽപ്പാലം ചുരണിമലയിൽ എസ്ക്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിൽ പ്രതിയായ മാവോയിസ്റ്റ് പ്രവർത്തകൻ രാജ എന്ന സന്തോഷിന്റെ തെളിവെടുപ്പ് ഇന്ന്. ഇന്നലെയാണ് പ്രതിയെ കോഴിക്കോട് സെഷൻസ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. 2013 ലാണ് പശ്ചിമ ഘട്ട സംരക്ഷണത്തിനെന്ന പേരിൽ ക്വാറിയിലുണ്ടായിരുന്ന എസ്കവേറ്റർ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകൾ തീ വെച്ച് നശിപ്പിച്ചത്.കേസിൽ തെളിവെടുപ്പിൻ്റെ ഭാഗമായാണ് പ്രതിയെ 3 ദിവസത്തേക്ക് കോടതിയിൽ കസ്റ്റഡിയിൽ വാങ്ങിയത്. വിയൂർ ജയിലിൽ റിമാണ്ടിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കനത്ത സുരക്ഷയിലാണ് നാദാപുരം സ്റ്റേഷനിൽ എത്തിച്ച ശേഷം തൊട്ടിൽപ്പാലം സ്റ്റേഷനിൽ എത്തിച്ചത്. കേസിൽ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. വിവിധ മാവോ അക്രമ കേസിലെ വിവരങ്ങളും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. പശ്ചിമഘട്ട മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനത്തിൽ നിർണായക പങ്കാളിത്തമുള്ളയാണ് പ്രതി. അതിനാലാണ് മറ്റ് അക്രമങ്ങളുടെ വിവരങ്ങളും ചോദ്യം ചെയ്ത് ശേഖരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.