പേരാമ്പ്ര:ബസ് ഡ്രൈവർമാരിൽ ചിലരുടെ അമിത വേഗവും അശ്രദ്ധയും കാരണം അപകടം പതിവായ കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ കർശന പരിശോധന നടത്താൻ അധികൃതർ. പേരാമ്പ്ര ജോയിന്റ് ആർടിഒ, പൊലീസ്, എക്സൈസ് എന്നിവരുടെ നേതൃത്വത്തിലാണ് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ട് പരിശോധന നടത്തിയത്. ചില ബസുകൾ വിദ്യാർഥികളെ കയറ്റാതെ പോകുന്നതായും ചില ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായും പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന.
ഈ മേഖലയിൽ അമിത വേഗം കാരണം തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നാട്ടുകാരുടെയും വിദ്യാർഥികളുടെയും പരാതി ഉയരുകയും മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും ചെയ്തിരുന്നു. ഡ്രൈവർമാർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നും വാഹനങ്ങളിൽ എയർ ഹോണുകൾ ഘടിപ്പിച്ചിട്ടുണ്ടോ എന്നും വാഹനങ്ങളുടെ ഫിറ്റ്‌നസും ആണ് പരിശോധിച്ചത്. അൻപതോളം ബസുകളിൽ നടത്തിയ പരിശോധനയിൽ ഇരുപത്തഞ്ചോളം ബസുകളിൽ എയർ ഹോൺ, നിരോധിത ലൈറ്റുകൾ എന്നിവയും, നികുതി അടയ്ക്കാത്തതുമായ വാഹനങ്ങളും കണ്ടെത്തി.
വിവിധ നിയമലംഘനങ്ങൾക്ക് 35000 രൂപ പിഴ ഈടാക്കി. പരിശോധന തുടങ്ങിയ ശേഷം വാഹനങ്ങളുടെ വരവ് കുറഞ്ഞത് കണ്ട് ബൈപാസ് റോഡിൽ എത്തിയും പരിശോധന നടത്തി. ജോയിന്റ് ആർടിഒ ടി.എം.പ്രഗീഷ്, എംവിഐമാരായ ടി.ഫൈസൽ, എം.ജി.ഗിരീഷ്, എൻ.രാഗേഷ്, എഎംവിഐമാരായ റോണി വർഗീസ്, നൂർ മുഹമ്മദ്, എം.വി.അഖിൽ, കെ.കെ.ജിതേഷ്, പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി.ജംഷീദ്, എസ്ഐ എം.ബിജുരാജ്, സിപിഒമാരായ അരുൺ ഘോഷ്, ജോജോ ജോസഫ്, പേരാമ്പ്ര എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ സി.പി.ഷാജി, പി.സി.ബാബു, എ.കെ.പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.