കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റിതരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. തൃശൂർ കാട്ടൂരിലാണ് സംഭവം. കേസിലെ പ്രതി ഒറ്റപ്പാലം സ്വദേശി യൂസഫലിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വീട്ടിലേക്ക് വിളിച്ച് വരുത്തി ഒരു ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കിയാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് യൂസഫലി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും മാറും എന്ന വ്യാജേന യുവതിയെ കാറളം കിഴ്ത്താണിയിലുള്ള പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചു. കാട്ടൂർ പൊലീസ് സ്റ്റേഷനിൽ യുവതി കൊടുത്ത പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനു മുൻപും സമാനമായ പല കേസുകളിലും യൂസഫലിയെ പിടികൂടിയിരുന്നു. 2024ൽ സ്ഥാപനത്തിലേക്ക് നെഗറ്റീവ് എനർജി ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് സ്ത്രീയെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേ വർഷം തന്നെ യക്ഷി ബാധയും, കൈവിഷവും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങൾ കൈക്കൽ ആക്കുകയും ചെയ്തു