മലപ്പുറം : നിലമ്പൂരിലെ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് കാട്ടിൽ കുടുങ്ങി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് ഷൗക്കത്തും പൊലീസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടില്‍ കുടുങ്ങിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലാകുകയായിരുന്നു. ഡിങ്കി ബോട്ടിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ തിരികെ മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ബുധനാഴ്ച വൈകിട്ടാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാൽ ഷൗക്കത്തിന് ഇന്ന് രാത്രി തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടതാണ്. ഇതിനായി രാത്രി 9.30-നുള്ള രാജ്യറാണി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.