കോഴിക്കോട്: 'വെർച്വൽ അറസ്റ്റ്' ഭീഷണിയിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. താമരശ്ശേരി സ്വദേശി കയ്യേലിക്കൽ മുഹമ്മദ് ഷാനിഷ്, മടവൂർ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, വെർച്വൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയെടുത്തത്. പരാതിക്കാരിയുടെയും മകൻന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പല തവണകളായി 18 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
വ്യാജ അക്കൗണ്ടുകളിലേക്കാണ് ഈ തുക എത്തിയത്, ഇതിൻ്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.അറസ്റ്റിലായ മുഹമ്മദ് ഷാനിഷിനും മുഹമ്മദ് ജനീസിനും എതിരെ കൊടുവള്ളിയിൽ മറ്റ് കേസുകൾ നിലവിലുണ്ടെന്ന് വടകര സൈബർ പൊലീസ് വ്യക്തമാക്കി. അടുത്തിടെ കോഴിക്കോട് റൂറൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ മറ്റൊരു പ്രധാന കണ്ണിയെ പിടികൂടിയിരുന്നു. കൊടുവള്ളി വാവാടിലെ പിക്കണ്ടിയിൽ മുഹമ്മദ് ജാസി (23) എന്നയാളെ ഇൻസ്പെക്ടർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തു. വ്യാജ ട്രേഡിങ് തട്ടിപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപയും, ലോൺ ആപ്പ് തട്ടിപ്പിലൂടെ പെരുവണ്ണാമൂഴി സ്വദേശിയുടെ 95,000 രൂപയും നഷ്ടപ്പെട്ട കേസുകളിലാണ് ജാസിയിലേക്ക് അന്വേഷണം എത്തിയത്.
ഈ കേസുകളിൽ നഷ്‌ടപ്പെട്ട പണം എത്തിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരൂർ സ്വദേശി റിസ്വാനും കോഴിക്കോട് പെരുവയൽ സ്വദേശി ആദിൽ ഷിനാസും ആദ്യം അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്‌തപ്പോൾ, തങ്ങളുടെ അക്കൗണ്ടുകളും എടിഎം കാർഡുകളും മുക്കം സ്വദേശി ഷാമിൽ റോഷന് കൈമാറിയതായി വെളിപ്പെടുത്തി. ലഭിക്കുന്ന പണം നേരിട്ടോ ക്രിപ്റ്റോ കറൻസിയാക്കിയോ കൈമാറുന്നത് ഷാമിൽ റോഷനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷാമിൽ റോഷനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌തപ്പോൾ, താൻ പിൻവലിച്ച പണം മുഹമ്മദ് ജാസിക്ക് കൈമാറിയതായി വെളിപ്പെടുത്തി. തുടർന്ന് പൊലീസ് മുഹമ്മദ് ജാസിക്കായി വലവിരിച്ച് ഇയാളെ പിടികൂടി. മുഹമ്മദ് ജാസി ഈ പണം ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിലൂടെ ചൈനീസ് സൈബർ തട്ടിപ്പുകാർക്ക് കൈമാറിയതായാണ് വിവരം.