റിയാദ്: സഊദിയിൽ എല്ലാ തരത്തിലുമുള്ള കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകളിൽ ഉള്ളവർക്ക് പിഴകൾ അടച്ച് നാട്ടിലേക്ക് പോകാൻ അവസരം പ്രഖ്യാപിച്ചു. എല്ലാ തരത്തിലുമുള്ള കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ, ആവശ്യമായ ഫീസും പിഴയും അടച്ച് 30 ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാനുള്ള സംവിധാനം ആണ് സഊദി ജവാസാത് പ്രഖ്യാപിച്ചത്. മുഹറം ഒന്നു മുതൽ (ജൂൺ 26) പ്രാബല്യത്തിൽ വന്ന ആനുകൂല്യം ഒരു മാസത്തേക്കാണ് ലഭ്യമാകുക.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ അബ്ഷിർ ഇ-സർവീസസ് പ്ലാറ്റ്ഫോമിലെ തവാസുൽ സേവനം വഴി അപേക്ഷിച്ചുകൊണ്ട് നിർദ്ദിഷ്ട കാലയളവിനുള്ളിൽ ഈ സംരംഭം പ്രയോജനപ്പെടുത്താമെന്ന് പാസ്പോർട്ട് വകുപ്പ് വിശദീകരിച്ചു. ഫീസും പിഴയും "സദാദ്" വഴി അടച്ചതിനുശേഷം അബ്ഷിറിലെ "തവാസുൽ" സേവനം വഴി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടതെന്ന് അധികൃതർ അറിയിച്ചു.
മുഹറം ഒന്നു മുതൽ ഒരു മാസത്തിനകം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയതായും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു.
കാലഹരണപ്പെട്ട ഏത് വിസിറ്റ് വിസകളും തവാസുൽ സേവനം വഴി പുതുക്കാമെന്ന് ജവാസാത് അറിയിപ്പിൽ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകളെല്ലാം ഇത്തരത്തിൽ പുതുക്കാനാകും. നിർദ്ദേശിത ഫീസും പിഴയും അടച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്.