തിരുവമ്പാടി :തിരുവമ്പാടി മേലെ പൊന്നാങ്കയത്തും ചക്കിട്ടപാറ മുതുകാട് നാലാംബ്ലോക്കിലും രണ്ടുവീടുകളിലാണ് കഴിഞ്ഞദിവസം രാത്രി നിനച്ചിരിക്കാതെ കാട്ടാന ‘അതിഥി’യായെത്തിയത്.
മേലെ പൊന്നാങ്കയത്ത് പുളിയാനിപ്പുഴയിൽ മോഹനന്റെ വീട്ടുപടിക്കലാണ് കഴിഞ്ഞദിവസം രാത്രി ഒറ്റയാൻ തമ്പടിച്ചത്. ഉറക്കമിളച്ചാണ് കുടുംബം രാത്രി തള്ളിനീക്കിയത്. മിക്ക ദിവസങ്ങളിലും വൈകുന്നേരമായാൽ ആനയിറങ്ങാറുണ്ടെന്ന് മോഹനന്റെ ഭാര്യ രതി പറയുന്നു.
ഒറ്റയ്ക്കും കൂട്ടമായുമാണിവിടെ ആനകളെത്തുന്നത്. കൃഷിയിടമാകെ ചവിട്ടിമെതിച്ച് സകലവിളകളും നശിപ്പിച്ചാണ് തിരിച്ചുപോകുന്നത്. മഴക്കെടുതികൾക്കൊപ്പം കാട്ടാനകൾ വരുത്തിവെക്കുന്ന വ്യാപക കൃഷിനാശം കർഷകരുടെ ജീവിതം ദുരിതപൂർണമാക്കിത്തീർത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി മണിക്കൊമ്പേൽ ജോസുകുട്ടി, പുളിയാനിപ്പുഴയിൽ മോഹനൻ, കണ്ണന്താനത്ത് സജി തുടങ്ങി ഒട്ടേറെപ്പേരുടെ കമുക്, ജാതി, വാഴ, കൊക്കോ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.