തൃശ്ശൂർ : മണ്ണുത്തി നെല്ലങ്കരയിൽ പിറന്നാളാഘോഷിക്കാൻ ഒത്തുകൂടിയ ഗുണ്ടാ സംഘം പോലീസിനെ ആക്രമിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ അൽത്താഫ്, അഹദ് എന്നിവരുടെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തുക്കളായ ഗുണ്ടകൾ എത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഇവരുടെ മാതാവ് ഇതിനെ എതിർത്തതിനെ തുടർന്ന് ഇവർ തൊട്ടടുത്ത ഒഴിഞ്ഞ വീട്ടിൽ ചെന്ന് ആഘോഷം ആരംഭിച്ചു. ആഘോഷത്തിനിടെ സംഘാംഗങ്ങൾ പരസ്പ്‌പരം തല്ലുണ്ടായി. തുടർന്ന് പുലർച്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തിയ അൽത്താഫ്, അഹദ് എന്നിവർ മാതാവിനെ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് മാതാവ് വിവരമറിയിക്കുകയും മണ്ണുത്തി പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു.
ആദ്യം പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ലഹരി ഉപയോഗം മൂലം മക്കൾ ആക്രമിക്കുമെന്ന് ഭയം ഉണ്ടെന്ന് മാതാവ് അറിയിച്ചതിനെ തുടർന്ന് പോലീസ് അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഈ സമയം മറഞ്ഞിരുന്ന മറ്റു ഗുണ്ടകൾ സ്ഥലത്തെത്തിയ പോലീസിനെ ആക്രമിക്കുകയുമായിരുന്നു. മണ്ണുത്തി കൺട്രോൾ റൂം വാഹനവും പോലീസുകാരെയുമാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.
സംഭവത്തിൽ ആറു പേർ പോലീസ് കസ്റ്റഡിയിലാണ്. രണ്ട് കൊലക്കേസിൽ പ്രതിയായ ബ്രഹ്‌മജിത്ത് ഉൾപ്പെടെയാണ് പിടിയിലായത്. മൂന്ന് നില വീട് കേന്ദ്രീകരിച്ച് ലഹരി സംഘം ക്ലബ്ബ് നടത്തിയിരുന്നുവെന്നും, 30ഓളം പേർ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.3 പൊലീസ് ജീപ്പുകളാണ് അക്രമികൾ തകർത്തത്. ആക്രമണത്തിൽ പരിക്കേറ്റ 4 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.