പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തലുമായി അനീഷയുടെ അയൽവാസി. 2021 ൽ വീടിനു സമീപം അനീഷ കുഴിയെടുക്കുന്നതും ബക്കറ്റിൽ എന്തോ കൊണ്ടു വന്ന് അതിൽ ഇടുന്നതും കണ്ടിരുന്നു എന്നുമാണ് അയൽവാസിയായ ഗിരിജ മൊഴി നൽകിയിരിക്കുന്നത്.
ഈ ആരോപണത്തിന്റെ പേരിൽ അനീഷ നേരത്തെ കേസ് കൊടുത്തയാളാണ് ഗിരിജ. അന്ന് പോലീസ് ഗിരിജയെ വിളിച്ച് താക്കീത് നൽകുകയാണുണ്ടായത്. അന്ന് ഗിരിജ ഉന്നയിച്ച സംശയത്തിലേയ്ക്കാണ് ഇപ്പോൾ കേസിന്റെ ഗതി ചെന്നെത്തുന്നത്.വീടിന്റെ പിറകുവശത്തുള്ള കോഴിക്കൂടിന് തൊട്ട് പിന്നിലുള്ള സ്ഥലത്ത് അനീഷ എന്തോ കുഴിച്ചിടുന്നത് കണ്ടു എന്നാണ് ഗിരിജ മൊഴി നൽകിയത്. എന്നാൽ, അത് കുഞ്ഞിന്റെ മൃതദേഹമായിരുന്നോ എന്ന കാര്യം ഗിരിജക്ക് ഉറപ്പുണ്ടായിരുന്നില്ല. ഈ സമയത്ത് തന്നെ അനീഷയുടെ ഗർഭവുമായി ബന്ധപ്പെട്ട വാർത്തകളും നാട്ടിൽ സംസാരവിഷയമായിരുന്നു. അനീഷയും ഭവിനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ആളുകൾക്ക് അറിയാമായിരുന്നുവെന്നും ഗിരിജ പറഞ്ഞു.
എന്നാൽ എന്തോ കുഴിച്ചിടുന്നത് കണ്ടുവെന്ന് മറ്റുള്ളവരോട് പറഞ്ഞതിന്റെ പേരിൽ അനീഷ ഗിരിജക്കെതിരേ വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഗിരിജ തനിക്കെതിരേ കുഞ്ഞിനെ കൊന്നു എന്ന് രീതിയിൽ ഗിരിജ തനിക്കെതിരേ അപവാദപ്രചരണം നടത്തുന്നുവെന്നായിരുന്നു അനീഷയുടെ പരാതി.
ഇതിനെത്തുടർന്ന് ഗിരിജയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ് ഇത്തരം സംസാരം ആവർത്തിക്കരുതെന്ന് ശാസിക്കുകയും ഒരു പെൺകുട്ടിയുടെ കാര്യത്തിൽ ഇടപെടണ്ടെന്നും സംശയങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമാണുണ്ടായത്.എന്നാൽ, ഇതിനുശേഷം ആളുകൾക്കിടയിൽ സംശയം നിലനിൽക്കുന്നുണ്ടെന്ന് മനസിലാക്കിയ അനീഷ എട്ട് മാസത്തിനുശേഷം ആദ്യത്തെ കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്തു. അതിനുശേഷം മൃതദേഹത്തിന്റെ എല്ലുകൾ ഭവിന് നൽകുകയുമായിരുന്നു. ഇത് പിന്നീട് ആന്തല്ലൂരിലെ ഭവിന്റെ വീട്ടിൽ സംസ്കരിക്കുകയാണുണ്ടായത്.
2021 ൽ കൊടുത്ത കേസിൽ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ രണ്ടാമത്തെ കുഞ്ഞ് കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് ഇപ്പോൾ ജനങ്ങൾ പറയുന്നത്. അന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് പോലീസിനെതിരേ വിമർശനം ഉയരുന്നുണ്ട്.
പുതുക്കാട് പോലീസ് സ്‌റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ എത്തിയാണ് ഗിരിജയിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിനെ സംബന്ധിച്ചെടുത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ അവസരത്തിൽ ദൃക്സാക്ഷികളുടെ മൊഴികൾ നിർണായക പങ്ക് വഹിക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടു എന്ന് സംശയിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.