കണ്ണൂർ:ആൺസുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു. യുവാവിനായി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ എട്ടോടെ മുപ്പത്തഞ്ചുകാരിയായ ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായി ഭർത്താവ് ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. യുവാവിനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്ച കിട്ടിയതായി ബേക്കൽ പോലീസ് അറിയിച്ചു.
വളപട്ടണം പോലീസ് പറയുന്നതിങ്ങനെ: പന്തൽ ജോലിക്കാരനായ യുവാവിനൊപ്പമാണ് ഭർതൃമതി കണ്ണൂരിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി ഞായറാഴ്ച അർധരാത്രിയോടെ അവർ വളപട്ടണം പാലത്തിലെത്തി. വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തിൽനിന്ന് ആൺസുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി ഒഴുക്കിൽ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി. അതിനിടെ തോണിയിൽ ↑ മീൻപിടിക്കുകയായിരുന്നവർ അവശനിലയിൽ കണ്ട യുവതിയെ കരയ്ക്കെത്തിച്ച് പോലീസിൽ വിവരമറിയിച്ചു. പ്രാഥമികചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത യുവതിയെ ബേക്കൽ പോലീസ് കൊണ്ടുപോയി കോടതിയിൽ ഹാജരാക്കി. യുവാവിനായി അഗ്‌നിരക്ഷാസേനയും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വളപട്ടണം പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.