തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പരാതിക്കാരനായ ഒരാൾ മാധ്യമപ്രവർത്തകനാണെന്ന പറഞ്ഞ് വാർത്താസമ്മേളനം നടത്തുന്ന ഡി.ജി.പിയുടെ സമീപത്തെത്തി തന്‍റെ പരാതിയിൽ നടപടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ട് നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കടലാസുകളുമായി റവഡ ചന്ദ്രശേഖറിനെ സമീപിച്ചത്. പരാതി പരിശോധിക്കാമെന്ന് റവഡ ചന്ദ്രശേഖർ അറിയിച്ചതിന് പിന്നാലെ പൊലീസുകാർ പരാതിക്കാരനെ അനുനയിപ്പിച്ച് ഹാളിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോയി.
'മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിന് മറുപടി തരൂ. 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ' -പരാതിക്കാരൻ പൊലീസ് മേധാവിയോട് പറഞ്ഞു.
പൊലീസ് മേധാവി മാധ്യമങ്ങളെ കാണുമ്പോൾ എ.ഡി.ജി.പിമാരായ എച്ച്. വെങ്കിടേഷും എസ്. ശ്രീജിത്തും ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് പരാതിക്കാരൻ പൊലീസ് മേധാവിയുടെ സമീപത്തെത്തിയത്.
കണ്ണൂർ സ്വദേശിയായ വി.പി. ബഷീർ എന്നാണ് പരാതിക്കാരൻ പിന്നീട് മാധ്യമങ്ങളോട് സ്വയം പരിചയപ്പെടുത്തിയത്. പൊലീസ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഹാളിൽ പ്രവേശിച്ചത്. നിലവിൽ ഗൾഫിൽ ഓൺലൈൻ മാധ്യമത്തിലെ മാധ്യമപ്രവർത്തകനാണ്.
കണ്ണൂർ ഡി.ഐ.ജി ഓഫിസിൽ എസ്.ഐയായി ബഷീർ സേവനം ചെയ്തിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ 2023ൽ സർവീസിൽ നിന്ന് വിരമിച്ചു.
അതേസമയം, മാധ്യമപ്രവർത്തനെന്ന പേരിൽ വാർത്താസമ്മേളന ഹാളിൽ ഒരാൾ പ്രവേശിക്കുകയും പരാതിയുമായി പൊലീസ് മേധാവിയുടെ സമീപത്തേക്ക് എത്തുകയും ചെയ്തത് സുരക്ഷാവീഴ്ചയായാണ് കാണുന്നത്. പരാതിക്കാരൻ എങ്ങനെ ഹാളിനുള്ളിൽ കയറിയെന്ന് പരിശോധിക്കുമെന്നാണ് വിവരം