ന്യൂഡൽഹി: അഹമ്മദാബാദ് അപകടത്തിന് പിന്നാലെ എയർ ഇന്ത്യയുടെ മറ്റൊരു വിമാനം അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനം ആകാശത്ത് നിന്ന് 900 അടി താഴ്ചയിലേക്ക് വന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ പൈലറ്റുമാരുടെ ഇടപെടൽ കാരണം അപകടം ഒഴിവാകുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതെ പൈലറ്റുമാരെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെയാണ് മാറ്റിനിർത്തിയത്.ജൂൺ 14 ന് പുലർച്ചെ 2.56 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
പറന്നുയർന്ന ഉടനെയാണ് നിയന്ത്രണം നഷ്‌ടപ്പെട്ട് താഴ്‌ചയിലേക്ക് വന്നത്.
ഇതിനകം യാത്രക്കാർക്ക് അലർട്ടുകളും നൽകിയതായി പറയുന്നു.
എന്നാൽ പൈലറ്റുമാരുടെ ഇടപെടലിലൂടെ നിയന്ത്രണം വീണ്ടെടുക്കുകയും യാത്ര തുടരുകയും ചെയ്‌തു. ഏകദേശം ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം സുരക്ഷിതമായി വിമാനം വിയന്നയിൽ ഇറങ്ങുകയും ചെയ്തു. 'പൈലറ്റുമാരിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വിവരം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് ജനറലിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ പൈലറ്റുമാരെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്നും എയർഇന്ത്യ വക്താവ് പറഞ്ഞു.
സംഭവത്തിൽ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദീകരണം തേടി എയർ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു. ജൂൺ 12 ന് 242 യാത്രക്കാരുമായി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണതിന്റെ രണ്ട് ദിവസത്തിലാണ് ഈ സംഭവവും. അതിനാൽ ഗൗരവത്തിലാണ് വിഷയത്തെ അധികാരികൾ നോക്കുന്നത്.