രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സിൽ 407 റൺസിന് പുറത്താക്കി ഇന്ത്യ. ജാമി സ്‌മിത്തും ഹാരി ബ്രൂക്കും നടത്തിയ പോരാട്ടത്തെ വിഫലമാക്കി ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 180 റണ്ണിന്റെ ലീഡ് സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഒന്നാം ഇന്നിങ്‌സിൽ 587 റൺസ് നേടി. ഇംഗ്ലണ്ടിന്റെ പോരാട്ടം 407 റൺസിന് അവസാനിച്ചു.
രണ്ടാം ഇന്നിങ്‌സിൽ 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ് ഇന്ത്യ. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനം ഒന്നാം ഇന്നിങ്സിൽ ലീഡ് നേടുന്നതിനായി ഇന്ത്യക്ക് നിർണായകമായി. രണ്ടാം ഇന്നിങ്‌സിൽ 28 റണ്ണെടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യക്ക് നഷ്ടമായത്.
84ന് അഞ്ച് എന്ന നിലയിൽ ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ടിനെ സ്‌മിത്ത് – ബ്രൂക്ക് സഖ്യമാണ് കരകയറ്റിയത്. 368 പന്തിൽ 303 റൺസിന്റെ കോട്ടകെട്ടി മുന്നേറുകയായിരുന്ന സഖ്യത്തെ ബ്രൂക്കിന്റെ വിക്കറ്റ് വീഴ്ത്തി തകർത്തത് ആകാശ് ദീപാണ്. ഇംഗ്ലണ്ട് സ്കോർ 387 ൽ നിൽക്കമ്പോഴായിരുന്നു ബ്രൂക്കിന്റെ വിക്കറ്റ്.
ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്
പിന്നീട് 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇംഗ്ലണ്ടിന്റെ ബാക്കി നാല് വിക്കറ്റും വീണു. 207 പന്തിൽ 184 റണ്ണുമായി പുറത്താകാതെ നിന്ന സ്‌മിത്ത് ഒരറ്റത്ത് തകർച്ചയുടെ കാഴ്ചക്കാരനായി നിന്നു.
മുഹമ്മദ് സിറാജ് 70 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ് നാല് വിക്കറ്റുകൾ നേടി.