ബംഗളൂരു: ബംഗളൂരുവിൽ 100 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി കുടുംബം മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ.വിയും ഭാര്യ ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. എ ആന്റ് എ എന്ന ചിട്ടിക്കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. 265 പേരാണ് ഇതുവരെ ചിട്ടിക്കമ്പനിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. 25 വർഷമായി പ്രവർത്തിക്കുന്ന ചിട്ടികമ്പനിയാണ് എ ആൻഡ് എ ചിറ്റ് ഫണ്ട്സ്.
30 വർഷമായി ബംഗളൂരു മലയാളികൾക്ക് സുപരിചിതരായ ടോമി എ.വിയും ഷൈനി ടോമിയും ആരാധനാലയങ്ങളും മലയാളി ക്ലബുകളും കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്താണ് നിക്ഷേപം സ്വീകരിച്ചത്.പല ഉന്നതരുമായി ബന്ധമുണ്ടാക്കി ഇവരുടെ സുഹൃത്തുക്കളിൽ നിന്നടക്കം പണം നിക്ഷേപിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച വരെ പലിശയടക്കം എല്ലാം കൃത്യമായിരുന്നു. എന്നാൽ പെട്ടെന്നാണ് ഇരുവരും അപ്രത്യക്ഷമായത്. ഒന്നേകാൽ കോടി രൂപ വിലവരുന്ന വീട് പാതിവിലയ്ക്ക് വിൽപ്പന നടത്തി. സ്കൂട്ടറും കാറുമടക്കം വിറ്റാണ് ഇവർ മുങ്ങിയത്. ഫോൺ സ്വിച്ച് ഓഫായതോടെ നിക്ഷേപകർ ചിട്ടികമ്പനിയിലേക്ക് എത്തി. ഉടമകൾ മുങ്ങിയെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി.
1300 ഓളം നിക്ഷേപരാണ് ആകെയുള്ളത്. തട്ടിപ്പിന്റെ ഒരംശം മാത്രമാണ് പുറത്തു വന്നതെന്ന വിലയിരുത്തലിലാണ് പൊലീസ്. ടോമിയെയും ഭാര്യയെയും മകന്‍ സോവിയോ തുടങ്ങിയവരെ പ്രതികളാക്കി രാമമൂര്‍ത്തി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.