ഒമാനിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴകളില്ലാതെ കരാര്‍ പുതുക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും . ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു.തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണക്കുന്നതിനുമായി ജനുവരിയിലാണ് തൊഴിൽ മന്ത്രാലയം സംരഭത്തിനു തുടക്കമിട്ടത്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നല്‍കുക. കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങള്‍ മറ്റു കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍, അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനും ലേബര്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പിഴകളില്‍ നിന്ന് അവരെ ഒഴിവാക്കുന്നതിനുമുള്ള ഗ്രേസ് പിരീഡും ഈ മാസം അവസാനിക്കും. ഫെബ്രുവരി ഒന്ന് മുതല്‍ മുതല്‍ ആറ് മാസം വരെയാണ് ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. മന്ത്രാലയം നിർദ്ദേശിക്കുന്ന നടപടികൾ പാലിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇങ്ങനെ സമർപ്പിച്ചാൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ ഇത് സംബന്ധമായ അറിയിപ്പുകൾ അപേക്ഷകന് ലഭിക്കുമെന്നും പിന്നീടവർക്ക് സൗജന്യമായി രാജ്യം വിടാൻ കഴിയുമെന്നും മന്ത്രാലയം പറയുന്നു. കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാതെ ഒമാനിൽ തങ്ങുന്ന താമസ രേഖകളില്ലാത്തവർക്കെല്ലാം രാജ്യം വിടാനുള്ള അവസരമാണിതെന്നും തൊഴിൽ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ മാനദന്ധങ്ങൾ പാലിച്ചവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാനുള്ള സങ്കേതിക സഹായമാണ് നൽകുന്നതെന്നും ഈ വിഭാഗത്തിൽ എല്ലാവരും ജൂലായ് 31 നു മുൻപ് അവസരം ഉപയോഗപ്പെടുത്തണമെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു.