ദില്ലി: അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിർത്തിവച്ച എയർ ഇന്ത്യ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ആഗസ്റ്റ് ഒന്ന് മുതൽ പല അന്താരാഷ്ട്ര സർവീസുകളും പുനരാരംഭിക്കും എന്നാണ് അറിയിപ്പ്. ഒക്ടോബർ 1 മുതൽ പൂർണമായും പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറയുന്നയർന്നതിന് പിന്നാലെ എഐ 171 വിമാനം തകർന്നതോടെയാണ് എയർ ഇന്ത്യ പല സർവീസുകളും നിർത്തി വച്ചത്. അപകടത്തിൽ ജീവനക്കാരടക്കം 260 പേർക്ക് ജീവൻ നഷ്ടമായി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബോയിംഗ് 787 വിമാനങ്ങളിൽ അധിക മുൻകരുതൽ പരിശോധനകൾ നടത്തുന്നതിനായാണ് താൽക്കാലിക സർവീസ് നിർത്തിവെക്കൽ നടത്തിയത് എന്ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ മിഡിൽ ഈസ്റ്റ് വ്യോമാതിർത്തി അടച്ചത് മൂലമുണ്ടായ യാത്രാദൂര വർദ്ധനവും എയർ ഇന്ത്യ കാരണമായി ചൂണ്ടിക്കാട്ടി.