കണ്ണൂര്‍ :ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്.സുനിയെ ഇന്നലെ രാത്രി വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.
അതിനിടെ, കൊടി സുനിക്ക് എസ്‌കോർട്ട് പോയ മൂന്ന് പൊലീസുകാരെ സസ്‌പെൻഷൻഡ് ചെയ്തു. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മദ്യം വാങ്ങിനൽകിയെന്നാണ് പരാതി. കണ്ണൂർ എ.ആർ ക്യാമ്പിലെ മൂന്ന് പോലീസുകാരെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തലശ്ശേരി കോടതിയിലേക്ക് പോകും വഴിയായിരുന്നു സംഭവം. മാഹി ഇരട്ട കൊലപാതക കേസിലെ വിചാരണക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ബാറിൽ നിന്ന് മദ്യം വാങ്ങിനൽകിയത്.ഈ സമയം പരോളിൽ ഉണ്ടായിരുന്ന മറ്റൊരു പ്രതി ഷാഫിക്ക് ഒപ്പമാണ് സുനി മദ്യപിച്ചത്. ഇത് സംബന്ധിച്ച് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.