മലപ്പുറം: മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ. ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറായ ജാഫറിനാണ് മർദ്ദനമേറ്റത്. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയായിരുന്നു പൊലീസുകാരൻ മർദ്ദച്ചത്. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ആണ് മർദിച്ചത്.
മറ്റൊരു സംഭവത്തിൽ, സഹോദരിയെ ശല്യം ചെയ്തത് വിലക്കിയ ഡിഗ്രി വിദ്യാർഥിയായ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. ബാലരാമപുരം അയണിമൂട് സ്വദേശി സോജൻ (19)നും വിഴിഞ്ഞം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപമാണ് സംഭവം. പാരിപ്പള്ളിയിൽ സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പൂവാർ സ്വദേശിയായ 23 കാരനാണ് കൈയിൽ കുത്തേറ്റത്. ഫോണിൽ വിളിച്ച് പെൺകുട്ടിയുടെ സഹോദരനെ നേരിൽ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് രാത്രി ഉച്ചക്കട വട്ടവിള കുരിശടിക്ക് സമീപം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പ്രതി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നു.
ഇടതു കൈമുട്ടിൽ കുത്തേറ്റ് യുവാവിന് ആറ്സ്റ്റിച്ചുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് പരാതി നൽകിയത്. ഒളിവിൽപോയ ഇയാളെ കണ്ടെത്താൻ പൊലീസ് തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. സോജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും പ്രായപൂർത്തിയാകാത്തയാളെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയെന്നും പൊലീസ് പറഞ്ഞു.