കോഴിക്കോട്: കോഴിക്കോട് വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണം മോഷ്ടിച്ചയാൾ പിടിയിൽ. ഇയാള്‍ സ്ഥിരം മോഷണക്കേസ് പ്രതിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ മുഹമ്മദ് സൈഫ് അസ്ഖര്‍ അലി ചൗധരിയാണ് പ്രതി. ട്രെയിന്‍ കേന്ദ്രീകരിച്ച് മാത്രം മോഷണം നടത്തുന്ന ചൗധരിയുടെ കേരളത്തില്‍ ആദ്യത്തെ മോഷണമായിരുന്നു കോഴിക്കോട്ടേതെന്നും പൊലീസ് വ്യക്തമാക്കി. ട്രെയിനില്‍ ചായ വില്‍പനയായിരുന്നു ചൗധരിയുടെ ജോലി. 13 വയസുമുതല്‍ സ്ഥിരമായി മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍.
മുംബൈ പൻവേലിൽ നിന്നാണ് പ്രതിയെ റെയിൽവേ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച കവർചയ്ക്ക് ശേഷം ട്രെയിനിൽ നിന്ന് ചാടി മറ്റൊരു ട്രെയിനിൽ മഡ്ഗാവിലും പിന്നീട് പൻവേലിലേക്കും കടന്നുകളയുകയായിരുന്നു. സമ്പർക്ക്രാന്തി എക്സ്പ്രസ്സിൽ യാത്ര ചെയ്യുമ്പോൾ കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിൽ വെച്ചായിരുന്നു മോഷണം.
തൃശൂർ സ്വദേശിയായ അമ്മിണിയുടെ ബാഗ് ഇയാള്‍ തട്ടിപ്പറിക്കുകയായിരുന്നു. അമ്മിണി ട്രെയിനിന്‍റെ വാതിലിനരികിൽ നിൽക്കുമ്പോഴായിരുന്നു പെട്ടെന്നുള്ള അക്രമണം. അമ്മിണി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ചൗധരി ഇവരെ പുറത്തേക്ക് തള്ളിയിട്ട് ഇറങ്ങി ഓടുകയായിരുന്നു. ട്രെയിൻ പതിയെ പോയതിനാൽ അപകടം ഒഴിവായി. സാരമായി പരുക്കേറ്റ അമ്മിണി ആശുപത്രിയിൽ ചികിത്സ തേടി. 8500 രൂപയും മൊബൈൽ ഫോണുമടങ്ങിയ ബാഗുമാണ് അമ്മിണിയുടെ കയ്യില്‍ നിന്ന് ചൗധരി തട്ടിപ്പറിച്ച് ഓടിയത്