ന്യൂഡൽഹി: ആധാർ പൗരത്വത്തിന്റെ തെളിവായി കണക്കാക്കാനാവില്ലെന്നും അത് പ്രത്യേകം പരിശോധിക്കേണ്ടതാണെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) നിലപാട് ശരിവച്ച് സുപ്രീം കോടതി.
ബിഹാർ വോട്ടർ പട്ടികയുടെ സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ) ചോദ്യം ചെയ്ത ഹരജികളുടെ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. "ആധാർ പൗരത്വത്തിന്റെ അന്തിമ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഇസി പറയുന്നത് ശരിയാണ്. അത് പരിശോധിക്കേണ്ടതാണ്," എന്ന് ജസ്റ്റിസ് കാന്ത് ഹരജിക്കാർക്കായി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന് ഈ പരിശോധന നടത്താനുള്ള അധികാരമുണ്ടോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ട ചോദ്യമെന്നും കോടതി വ്യക്തമാക്കി. "അവർക്ക് അധികാരമില്ലെങ്കിൽ എല്ലാം അവസാനിക്കും. പക്ഷേ അധികാരമുണ്ടെങ്കിൽ പ്രശ്നമില്ല," എന്ന് ജസ്റ്റിസ് കാന്ത് അഭിപ്രായപ്പെട്ടു.
ALSO READ: സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്ആർടിസി ബസിടിച്ച് 62കാരി മരിച്ചു
തിരഞ്ഞെടുപ്പ് പാനലിന്റെ പ്രക്രിയ വോട്ടർമാരെ വൻതോതിൽ ഒഴിവാക്കുന്നതിലേക്ക് നയിക്കുമെന്നും, പ്രത്യേകിച്ച് ആവശ്യമായ ഫോമുകൾ സമർപ്പിക്കാൻ കഴിയാത്തവരെ ബാധിക്കുമെന്നും സിബൽ വാദിച്ചു. 2003-ലെ തിരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെട്ടവർ പോലും പുതിയ ഫോമുകൾ നൽകണമെന്നും, അങ്ങനെ ചെയ്യാത്തവരുടെ പേരുകൾ ഇല്ലാതാക്കപ്പെടുമെന്നും, വിലാസത്തിൽ മാറ്റമില്ലെങ്കിലും ഇത് സംഭവിക്കുമെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന്, 2025 പട്ടികയിൽ 7.9 കോടി വോട്ടർമാരുണ്ടെന്നും, അതിൽ 4.9 കോടി 2003 പട്ടികയിൽ നിന്നുള്ളതാണെന്നും, 22 ലക്ഷം മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിബൽ അവകാശപ്പെട്ടു.
അതേസമയം, ഹരജിക്കാർക്കായി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മരണമോ വിലാസമാറ്റമോ കാരണം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതി ഫയലിങ്ങിലോ വെബ്സൈറ്റിലോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചു. "അവർ ബൂത്ത്-ലെവൽ ഏജന്റുമാർക്ക് ചില വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് പറയുന്നു, പക്ഷേ മറ്റാർക്കും നൽകേണ്ട ബാധ്യതയില്ലെന്ന് അവകാശപ്പെടുന്നു," എന്ന് ഭൂഷൺ വാദിച്ചു.
ഒരു വോട്ടർ ആധാറും റേഷൻ കാർഡും സഹിതം ഫോം സമർപ്പിച്ചാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദാംശങ്ങൾ പരിശോധിക്കാൻ ബാധ്യസ്ഥരാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. നഷ്ടപ്പെട്ട രേഖകളെക്കുറിച്ച് അറിയിപ്പ് സ്വീകരിക്കാൻ അർഹതയുള്ളവരെ യഥാർത്ഥത്തിൽ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു