ന്യൂഡൽഹി: 79 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം.രാവിലെ 7:30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.'പുതിയ ഭാരതം' എന്നതാണ് ഇക്കൊല്ലത്തെ ആഘോഷങ്ങളുടെ പ്രമേയം. ചടങ്ങിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കും.
ഹർ ഖർ തിരങ്ക ക്യാമ്പയിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഇന്ത്യൻ പതാക ഉയർന്നു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതാക റാലികളും സംഘടിപ്പിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും,എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത സേനകളുടെ ആഭിമുഖ്യത്തിൽ ബാന്റുകൾ നടക്കും.ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിൽ മാത്രമായി ഇരുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. 9 മണിക്ക് നടക്കുന്ന പരിപാടിയിൽ വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും.തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ തുടങ്ങിയവയും ചടങ്ങിൽ സമ്മാനിക്കും.