ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഏഷ്യ പാസഞ്ചർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി.147 യാത്രക്കാരും 8 ജീവനക്കാരും സഞ്ചരിച്ച വിമാനം ചെന്നൈയുടെ വ്യോമാതിർത്തിയിൽ പറക്കുകയായിരുന്നു. അപ്പോഴാണ് പൈലറ്റ് തകരാർ കണ്ടെത്തിയത്. കോഴിക്കോടേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തിയ പൈലറ്റ് ചെന്നൈ വിമാനത്താവള അധികൃതരെ ബന്ധപ്പെടുകയും അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയും ചെയ്തു.
ഇന്നലെ രാത്രി 11.25നായിരുന്നു സംഭവം. എഞ്ചിനീയർമാർ ഉടൻ തന്നെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു, പക്ഷേ തകരാർ സ്ഥലത്തുതന്നെ പരിഹരിക്കാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാ സേനയും ആംബുലൻസും ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും വിന്യസിച്ച ശേഷമാണ് ലാൻഡിംഗിന് നിർദേശം നൽകിയത്. 147 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു. നിലവിൽ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് യാത്രക്കാർ. അറ്റകുറ്റപ്പണികൾക്ക് ശേഷം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിമാനം കോഴിക്കോടേക്കുള്ള യാത്ര പുനരാരംഭിക്കും.