പട്ന: വോട്ട് മോഷണത്തിന് എതിരായ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ. വലിയ ജന പിന്തുണയാണ് രാഹുലിന്റെ യാത്രക്ക് ബിഹാറിൽ ലഭിക്കുന്നത്.വസീർഗഞ്ചിലെ പുനാവയിൽ നിന്നാണ് ഇന്ന് യാത്ര പുനരാരംഭിക്കുക. തേജ്വസി യാദവ് അടക്കമുള്ള വിവിധ ഇന്‍ഡ്യ സഖ്യ നേതാക്കൾ ഇന്നും യാത്രക്ക് ഒപ്പമുണ്ടായിരിക്കും.അതിനിടെ വോട്ടർ അധികാർ യാത്രക്ക് എതിരെ ലാലു പ്രസാദ് യാദവിന്റെ മകൻ തെജ് പ്രതാപ് യാദവ് രംഗത്ത് വന്നു. യാത്ര യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് തേജ് പ്രതാപ് ആരോപിച്ചു. കഴിഞ്ഞ ദിവസം ജനശക്തി ജനതാദൾ എന്ന പേരിൽ തെജ് പ്രതാപ് യാദവ് പാർട്ടി രൂപീകരിച്ചിരുന്നു.
അതേസമയം,എസ്ഐആര്‍ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി മീഡിയവണിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം ചോദിക്കാനും നടപടി സ്വീകരിക്കാനും കമ്മീഷന് അധികാരമില്ല. അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ ഉത്തരം നൽകിയില്ലെന്നും പി ഡി ടി ആചാരി പറഞ്ഞു.
ബിഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനയും രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ളയും ഇന്നും പ്രതിപക്ഷം പാർലമെന്റിൽ ആയുധമാക്കും . ഈ വിഷയത്തിൽ വോട്ട് അധികാർ യാത്ര നടത്തുന്നതിനാൽ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. എൻഡിഎ ഉപരാഷ്ട്ര പതി സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചതിനാൽ പ്രതിപക്ഷത്തോട് പിന്തുണ തേടും. സെപ്തംബർ 9 നാണ് ഉപരാഷ്ട്രപതി വോട്ടെടുപ്പ് നടക്കുക