ന്യൂഡൽഹി: സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡി ഇൻഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. 1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിൽ ജനിച്ച സുദർശൻ റെഡ്ഡി 1971 ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി.
1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ 6 മാസം കേന്ദ്ര സർക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് 2 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട്, 2005 ഡിസംബർ 5 ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ 8 വരെ സുപ്രിം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണനെ സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്തിരുന്നു. പാർട്ടിയുടെ തമിഴ്‌നാട് യൂണിറ്റിന്റെ മുൻ പ്രസിഡന്റും ആർഎസ്‌എസ് മുതിർന്ന നേതാവുമാണ് രാധാകൃഷ്ണൻ. ആരോഗ്യപരമായ കാരണങ്ങളാൽ ജഗ്ദീപ് ധൻഖർ കഴിഞ്ഞ മാസം രാജിവച്ചതിനെത്തുടർന്ന് സെപ്റ്റംബർ 9 ന് തിരഞ്ഞെടുപ്പ് അനിവാര്യമായ പശ്ചാത്തലത്തിലാണ് ചർച്ചകൾ നടക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്.