വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 500 മില്യൺ ഡോളർ പിഴയടക്കണമെന്ന ഉത്തരവ് റദ്ദാക്കി ന്യൂയോർക്ക് അപ്പീൽ കോടതി. സിവിൽ തട്ടിപ്പ് കേസിലാണ് ഉത്തരവ്. യു.എസ് സുപ്രീംകോടതിയുടെ അഞ്ചംഗ അപ്പലേറ്റ് അതോറിറ്റിയാണ് ഉത്തരവിട്ടത്.
323 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിപ്പിച്ചത്. പിഴശിക്ഷ കൂടുതലാണെന്നും ഇത് യു.എസ് ഭരണഘടനയുടെ എട്ടാം ഭേദഗതി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2022ൽ ന്യൂയോർക്ക് അറ്റോണി ജനറൽ ലെറ്റിറ്റിയ ജയിംസാണ് ട്രംപിനെതിരെ കേസ് നൽകിയത്.
കമ്പനിയുടേയും ആസ്തികളുടേയും മൂല്യം പെരുപ്പിച്ച് കാണിച്ച് ബാങ്ക് ലോണുകളും ഇൻഷൂറൻസ് കരാറുകളും നേടിയെന്നാണ് ട്രംപിനെതിരെ ഉയർന്ന ആരോപണം. 2024 ഫെബ്രുവരിയിലാണ് കോടതി ഉത്തരവ് പുറത്തുവന്നത്.
ട്രംപ് 500 മില്യൺ ഡോളർ പിഴയും പലിശയും നൽകണമെന്നായിരുന്നു ഉത്തരവ്. ട്രംപിന്റെ മക്കളായ ഡോണൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവരും പിഴയടക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിധിക്ക് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി ട്രംപ് ട്രൂത്ത്സോഷ്യലിലൂടെ രംഗത്തെത്തി. ന്യൂയോർക്കിലെ തന്റെ ബിസിനസിനെ ആകെ ബാധിക്കുന്ന ഉത്തരവ് റദ്ദാക്കാൻ ധൈര്യം കാണിച്ച കോടതിയെ താൻ ബഹുമാനിക്കുകയാണെന്നായിരുന്നു ട്രംപിന്റെ പരാമർശം