തൃശൂർ: അട്ടപ്പാടിയിൽ യാതൊരു കൈവശരേഖയും ഇല്ലാതെ 378 ഏക്കർ ഭൂമിക്ക് നികുതി സ്വീകരിച്ചത് പുതൂർ മുൻ വില്ലേജ് ഓഫിസർ ഗോപകുമാർ അടക്കമുള്ള ജീവനക്കാരെന്ന് റിപ്പോർട്ട്. ട്രൈബൽ താലൂക്ക് ഭൂരേഖ തഹസിൽദാർ പാലക്കാട് കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൈവശവസ്തുവിനെ സ്ഥിര തണ്ടപ്പേര് നൽകിയതിനു ശേഷം മാത്രം ഭൂനികുതി സ്വീകരിക്കണമെന്ന സർക്കാരിന്റെയും ജില്ല കലക്ടറുടെയും കർശന നിർദേശം ഉണ്ടായിട്ടും പുതൂർ വില്ലേജിലെ 1130, 1131,1132 ,1134, 1135, 1136, 1137 എന്നീ സർവേ നമ്പർ നമ്പറുകളിൽ 378 ഏക്കർ ഭൂമിക്ക് രേഖയില്ലാതെ നികുതിയടച്ചു നൽകി.
ഈ ഭൂമിക്ക് യാതൊരു കൈവശരേഖയോ ആധാരമോ ഇല്ല എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തമിഴ്നാട്ടിലെ ഏകദേശം 50 ഓളം ആളുകളുടെ പേരിലാണ് പുതൂർ വില്ലേജിൽ ഓഫിസറിൽ നിന്ന് താൽകാലിക തണ്ടപ്പേർ സ്വീകരിച്ച് പട്ടയം അനുവദിക്കുന്നതിന് എസ്.എം കേസുകൾ ബുക്ക് ചെയ്തത്. അട്ടപ്പാടി ലാൻഡ് ട്രൈബ്യൂണലിലെ രേഖകൾ പിരശോധിച്ചതിൽ തമിഴ്നാട്ടിലെ ആളുകളുടെ പേരിലാണ് എസ്.എം റിപ്പോർട്ട് ചമച്ചിരിക്കുന്നത്. ഭൂമിക്ക് നികുതി അടിച്ച് നൽകി ഇവരുടെ പേരിൽ പട്ടയം അനുവദിക്കുന്നതിനായി റിപ്പോർട്ട് നൽകുകയും ചെയ്തു.
എ.ഐ.ഡി.എം.കെ (ഒ.പി.എസ്) വിഭാഗം സംസ്ഥാന സെക്രട്ടറി എന്ന അവകാശപ്പെടുന്ന മണികണ്ഠൻ എന്നയാളാണ് ഇതിനുവേണ്ടി സ്വാധീനം ചെലുത്തിയത്. അദ്ദേഹത്തിന്റെ പേരിൽ അഞ്ചോ പത്തോ ആളുകൾ അടങ്ങുന്ന ഗ്രൂപ്പ് ഒന്നിച്ച് നൽകിയ 20ഓളം പവർ അറ്റോണി ചമച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. മണികണ്ഠന്റെ പേരിലോ അയാൾ നിർദേശിക്കുന്ന ആളുകളുടെ പേരിലോ ഈ ഭൂമി രജിസ്റ്റർ ചെയ്ത് നൽകുന്നതിനുള്ള കാരാറും എസ്.എം അപേക്ഷകരിൽ നിന്ന് വാങ്ങി. പുതൂർ വില്ലേജിൽപ്പെട്ട 378 ഏക്കർ ഭൂമി തട്ടിപ്പ് നടത്തുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഒറ്റപ്പാലം സബ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.