കോഴിക്കോട്: ക്യാൻസർ ബാധിച്ച വീട്ടമ്മയെ ആധുനിക ചികിത്സാരീതിയിലേക്ക് മാറ്റിയില്ല. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാൻ നിർദ്ദേശിച്ചു. യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുൻപിൽ പ്രവർത്തിക്കുന്ന അക്യുപങ്ചർ ചികിത്സാ കേന്ദ്രമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.യുവതിക്ക് സ്‌തനാർബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചർ ചികിത്സ തുടരുകയായിരുന്നുവെന്ന് പരാതി ഉയർന്നിട്ടുള്ളത്.
ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാനാണ് ഹാജറയോട് അക്യുപങ്ചർ ചികിത്സാ കേന്ദ്രത്തിലുള്ളവർ നിർദേശിച്ചത്. കഴിഞ്ഞ ഒരു മാസമായി യുവതി ഇത് മാത്രമാണ് കഴിച്ചിരുന്നത്. പിന്നീട് ആരോഗ്യം വഷളായതോടെ സംശയം തോന്നിയ ബന്ധുക്കൾ ഇവരെ കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഏറെ വൈകിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്.
കാൻസറാണ് എന്ന് തിരിച്ചറിഞ്ഞിട്ടും ആധുനിക ചികിത്സാ രീതിയിലേക്ക് മാറാൻ ഈ ചികിത്സാകേന്ദ്രത്തിൽ ഉണ്ടായിരുന്നവർ ഹാജറയോട് നിർദേശിച്ചില്ല. തിരൂർ സ്വദേശി ഉൾപ്പെടെ രണ്ട് അക്യുപങ്ചറിസ്റ്റുകൾക്കെതിരെ യാണ് പരാതി ഉയർന്നിരിക്കുന്നത്.ഇവർ യുവതിക്ക് അയച്ച ഫോൺ സന്ദേശങ്ങളിലെല്ലാം ആധുനിക ചികിത്സാ രീതിയെ മാറ്റി നിർത്താൻ ആവശ്യപ്പെടുന്നുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ വടകര എംപി ഷാഫി പറമ്പിലിന് പരാതി നനൽകിയിട്ടുണ്ട്. വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുവാനുമുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.