ചേർത്തല:പതിനേഴുവയസ്സുകാരനായ വിദ്യാർഥിക്കൊപ്പം നാടുവിട്ട യുവതി. ചേർത്തല സ്വദേശി സനൂഷയാണ് രണ്ട് മക്കളെയും കൂട്ടി 17 കാരനൊപ്പം ഒന്നിച്ചു ജീവിക്കാൻ നാടുവിട്ടത്. യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം നാലുപേരെയും കർണാടകയിലെ കൊല്ലൂരിൽ നിന്നും കണ്ടെത്തി. സനൂഷയെ പൊലീസ് അറസ്റ്റ് ചെയ്തു.
12 ദിവസം മുൻപാണ് സനൂഷ ഭർത്താവിനെ ഉപേക്ഷിച്ച് തന്റെ മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കുത്തിയതോട് പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. ചേർത്തല സ്റ്റേഷനിൽ യുവതിയുടെ ബന്ധുക്കളും പരാതി നൽകി. ആദ്യം ബെംഗളൂരുവിലേക്കാണ് സംഘം എത്തിയത്. പിന്നീട് കൊല്ലൂരിലേക്കായി യാത്ര. ബെംഗളൂരുവിൽ നിന്നും സംഘത്തെ പിന്തുടർന്നാണ് പൊലീസ് കൊല്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്.
ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിലെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധിച്ചെത്തിയെങ്കിലും മുങ്ങി. പിന്നീട് യുവതി ഫോണിൽ ബന്ധുവിന് വാട്സാപ്പ് മെസേജ് അയച്ചതോടെയാണ് വിവരം ലഭിച്ചത്. ഇതുപിന്തുടർന്ന് ചേർത്തല പൊലീസ് കൊല്ലൂരിലെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപ്പിച്ചു. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു