തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി കേരള പൊലിസ് തല്ലച്ചതയ്ക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത്. തൃശൂർ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ നടന്ന പൊലിസിന്റെ ക്രൂരതയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പുറംലോകമറിഞ്ഞത്. വിവരാവകാശ കമ്മിഷൻറെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ വെളിച്ചംകണ്ടത്.
പൊലിസിൻറെ ഭീഷണിയെ ചോദ്യം ചെയ്തതിൻറെ പേരിലാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻറ് സുജിത്തിനെ പൊലിസ് ആക്രമിച്ചത്. തൃശൂർ ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകനായ സുജിത്ത് കാര്യം തിരക്കിയത് പൊലിസിനെ പ്രകോപിപ്പിക്കുകയായിരുന്നു. പിന്നാലെ കുന്നംകുളം പൊലിസ് സ്റ്റേഷനിലെ എസ് ഐ ആയ നുഹ്മാൻ പൊലിസ് ജീപ്പിൽ സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സ്റ്റേഷനിൽ എത്തിച്ച സുജിത്തിന്റെ ഷർട്ട് ഊരിമാറ്റിയ പൊലിസ് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. പൊലിസുകാർ സംഘം ചേർന്ന് ആക്രമിക്കുന്നതാണ് ദൃശ്യത്തിൽ ഉള്ളത്. മൂന്നിലധികം പൊലിസുകാർ ചേർന്ന് സുജിത്തിനെ കുനിച്ചുനിർത്തി പുറത്തും മുഖത്തുമടക്കം അടിക്കുന്നതും പിടിക്കുന്നതും ദൃശ്യത്തിലുണ്ട്. എസ്ഐ നുഹ്മാനാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
അതേസമയം, മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പൊലിസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ കുടുക്കാനായിരുന്നു പൊലിസിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചിരുന്നു.
പിന്നാലെ കോടതി നിർദ്ദേശപ്രകാരം നടത്തിയ വൈദ്യപരിശോധനയിൽ സുജിത്തിൻറെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായി. ഈ വിഷയത്തിൽ പൊലിസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കോടതി നിർദേശിച്ചതിന് ശേഷമാണ് നടപടി എടുത്തത്. ആ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് വിവരാവകാശ നിയമപ്രകാരം മർദ്ദന ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്. അതാണ് ഇപ്പോൾ പുറത്തുവന്നത്.