ഗൂഗിൾ അക്കൗണ്ടിലെ ട്രാക്കിംഗ് ഫീച്ചർ ഓഫാക്കിയ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നത് തുടർന്നതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിന് ഗൂഗ്ളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി. സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷമാണ് വിധി വരുന്നത്. വെബ് & ആപ്പ് ആക്ടിവിറ്റി സജ്ജീകരണത്തിന് കീഴിലുള്ള സ്വകാര്യതാ ഉറപ്പുകൾ ലംഘിച്ചുകൊണ്ടാണ് ഗൂഗിൾ ഡാറ്റകൾ ശേഖരിച്ചത്.
‘വെബ് ആൻഡ് ആപ്പ് ആക്ടിവിറ്റി’ ക്രമീകരണവുമായി ബന്ധപ്പെട്ട സ്വകാര്യത സുരക്ഷ ഉണ്ടായിരുന്നിട്ടും എട്ട് വർഷമായി ഗൂഗിൾ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിച്ചുവെന്ന് ആരോപിച്ച് 2020 ജൂലൈയിൽ ഫയൽ ചെയ്ത ക്ലാസ്-ആക്ഷൻ കേസിനെ ആസ്പദമാക്കിയാണ് സാൻ ഫ്രാൻസിസ്കോ കോടതി ബുധനാഴ്ച വിധി പറഞ്ഞത്.
31 ബില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. മൂന്ന് സ്വകാര്യതാ അവകാശവാദങ്ങളിൽ രണ്ടെണ്ണത്തിലും ഗൂഗിളിന് ഉത്തരവാദിത്തമുണ്ടെന്ന് ജൂറി കോടതികൾ കണ്ടെത്തി. എന്നാൽ കമ്പനി ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചിട്ടില്ലെന്നും അതിനാൽ ശിക്ഷാ നടപടികളിൽനിന്ന് കമ്പനിയെ ഒഴിവാക്കിയെന്നും കോടതി പറഞ്ഞു.
ചില ഗൂഗിൾ അനലിറ്റിക്സ് സേവനങ്ങൾ ഉപയോഗിക്കുന്ന ഊബർ, വെൻമോ, മെറ്റയുടെ ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകളുമായുള്ള ബന്ധത്തിലൂടെ സെറ്റിങ്സ് ഓഫാക്കിയിട്ടും ഗൂഗിൾ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നത് തുടർന്നുവെന്ന് അവകാശപ്പെട്ടു. എന്നാൽ ശേഖരിച്ച ഡാറ്റ ‘വ്യക്തിപരമല്ലാത്തതും, വ്യാജനാമമുള്ളതും, സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതാണെന്നും’ വ്യക്തിഗത അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഗൂഗിൾ വ്യക്തമാക്കി.
അതേസമയം “ഇൻകോഗ്നിറ്റോ” മോഡിൽ ഉൾപ്പെടെ സ്വകാര്യമായി ബ്രൗസ് ചെയ്യുന്നുണ്ടെന്ന് കരുതുന്ന ആളുകളെ ട്രാക്ക് ചെയ്‌തുവെന്നാരോപിച്ച് ഒരു കേസ് ഒത്തുതീർപ്പാക്കുന്നതിനായി, ഉപയോക്താക്കളുടെ സ്വകാര്യ ബ്രൗസിംഗ് പ്രവർത്തനങ്ങളുടെ കോടിക്കണക്കിന് ഡാറ്റ റെക്കോർഡുകൾ നശിപ്പിക്കാൻ 2024 ഏപ്രിലിൽ ഗൂഗിൾ സമ്മതിച്ചിരുന്നു.