കോഴിക്കോട്∙ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപത്തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടു ജില്ലയിൽ നൂറിലേറെപ്പേർ. നിക്ഷേപത്തിന് 30 ശതമാനം മുതൽ 300 ശതമാനം വരെ അധിക തുക നൽകുമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് റിട്ടയേഡ് ഉദ്യോഗസ്ഥരും ഡോക്ടർമാരും ബിസിനസ്സുകാരും അടക്കം വെട്ടിലായത്. സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പൊലീസും സൈബർ വിദഗ്ധരും മുന്നറിയിപ്പു തുടരുമ്പോഴും സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ തള്ളുകളിൽപ്പെട്ട് ഒട്ടേറെപ്പേർ ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നുണ്ട്. കഴിഞ്ഞ 30 ദിവസത്തിനിടയിൽ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയ 4 പേർക്കു മാത്രം ഒന്നരക്കോടിയിലേറെ രൂപയാണ് സൈബർ തട്ടിപ്പിൽ നഷ്ടമായത്.
നിക്ഷേപ – നിധി തട്ടിപ്പിൽ ഉൾപ്പെടുന്നവരേറെയും പ്രാദേശികമായി പരിചയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും പ്രലോഭനങ്ങളിൽ വീണവരാണ്. നിക്ഷേപ സ്ഥാപനങ്ങൾ പെട്ടെന്നൊരു ദിവസം മുങ്ങുന്നതോടെ, നിക്ഷേപം സ്വീകരിച്ച സുഹൃത്തുക്കളും കേസുകളിൽ ഉൾപ്പെടുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ, പാതിവിലയ്ക്കു സ്കൂട്ടർ കിട്ടുമെന്ന ഓഫർ വിശ്വസിച്ച ആയിരത്തോളം പേർക്കായി കോടികളാണ് നഷ്ടപ്പെട്ടത്. സിസ് ബാങ്കിന്റെ പേരിൽ വരെ തട്ടിപ്പു നടന്നു. ഈ കേസിൽ 112 പേരിൽ നിന്നു 30 കോടി രൂപ തട്ടിയാണു പ്രതികൾ മുങ്ങിയത്. കേസിൽ നടക്കാവ് പൊലീസ് 3 പേർക്കെതിരെ കേസെടുത്തിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി.
വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി കോടികളുടെ തട്ടിപ്പു നടത്തിയതായി കഴിഞ്ഞ ദിവസം കസബ പൊലീസിൽ നിക്ഷേപകർ പരാതി നൽകിയിരുന്നു. മുതലക്കുളത്തു പ്രവർത്തിച്ചിരുന്ന ഓഫിസിനു കീഴിൽത്തന്നെ 30 കോടി രൂപയിലേറെ രൂപ സ്ഥാപനം നിക്ഷേപം സ്വീകരിച്ചു. കേരളത്തിലാകെ ഈ സ്ഥാപനം 450 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ചിട്ടുണ്ടാകുമെന്നാണു പറയുന്നത്. ചേവരമ്പലം സ്വദേശിയായ റിട്ടയേഡ് ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും 4 അക്കൗണ്ടുകൾ വഴി 45,58,541 രൂപയാണ് സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയത്.
കക്കോടി കിഴക്കുംമുറി സ്വദേശിയുടെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി 35,21,079 രൂപ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തു. കുന്നമംഗലം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു 38,12,882 രൂപ തട്ടിയെടുത്തു. നെല്ലിക്കോട് ഫ്ലാറ്റിൽ താമസിക്കുന്ന ബിസിനസ്സുകാരന്റെ 3 അക്കൗണ്ടുകളിൽ നിന്നായി 29,29,212 രൂപയും സൈബർ തട്ടിപ്പു സംഘം കവർന്നു. കഴിഞ്ഞ 6 മാസത്തിനിടയിൽ കോഴിക്കോട് സിറ്റി, റൂറൽ സൈബർ പൊലീസ് പരിധിയിൽ മാത്രം 30 കോടിയോളം രൂപയാണ് പലരിൽ നിന്നായി ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തത്. ഇതിൽ 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമൂഹവലയിലെ ചതിക്കുഴികൾ
ഫെയ്സ്ബുക്, വാട്സാപ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൗജന്യ ട്രേഡിങ് ടിപ്സ് ക്ലാസുകൾ, എഫ്ഐഐ മുഖേന ഐപിഒ അലോട്ട്മെന്റ്, ഉയർന്ന ലാഭം എന്നിവ വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യങ്ങളാണ് ആദ്യം ലഭിക്കുന്നത്. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് വാട്സാപ്പിലെയോ ടെലിഗ്രാമിലെയോ ഗ്രൂപ്പിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും. തട്ടിപ്പുകാർ ഇരകളുമായി ഈ ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തുകയും ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള സൗജന്യ ട്രേഡിങ് ടിപ്പുകൾ വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.
ചെറിയ തുകകൾ നിക്ഷേപിക്കുന്നതിന് ആനുപാതികമായി ഉയർന്ന റിട്ടേൺ നൽകുകയും അവരുടെ അക്കൗണ്ടിൽ തുക ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്യുന്നു. കുറച്ചു ദിവസത്തിനു ശേഷം, സ്റ്റോക്കുകൾ ട്രേഡ് ചെയ്യുന്നതിനും വലിയ ലാഭം നേടുന്നതിനുമായി തട്ടിപ്പുകാർ നൽകുന്ന ട്രേഡിങ് ആപ്ലിക്കേഷനുകളോ അതിനുള്ള വെബ് പ്ലാറ്റ്ഫോമുകളോ ഇൻസ്റ്റാൾ ചെയ്യാനോ ആക്സസ്സ് ചെയ്യാനോ ഇരകളോട് ആവശ്യപ്പെടുന്നു. ഡിജിറ്റൽ വാലറ്റിൽ ഉയർന്ന നിരക്കിൽ വ്യാജ ലാഭം പ്രദർശിപ്പിച്ചു കാണിക്കും. നിക്ഷേപകർ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ലാഭത്തിൽ എത്തിയാൽ മാത്രമേ ഇത് സാധ്യമാകൂ എന്നു പറയുന്നു.
തള്ള് കണ്ട് കണ്ണുതള്ളരുത്
∙ എസ്ഇബിഐ പോലുള്ള റെഗുലേറ്ററി അതോറിറ്റികളിൽ കമ്പനിയോ ബ്രോക്കറോ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത്തരം റെഗുലേഷനുകൾ സ്ഥാപനം നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
∙ സാധാരണയിലും ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കരുത്.
∙ സാധാരണയിലും മികച്ച നേട്ടം നൽകുന്നതായി വാഗ്ദാനം നൽകുന്ന നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക.
∙ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ വേണം