ഇടുക്കി: സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ ചികിത്സാ പിഴവിൽ കണ്ണൂർ സ്വദേശിയായ യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്. 32 വയസായിരുന്നു. ഇടുക്കി തൊടുപുഴയിൽ ഉള്ള സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൽ നടത്തിയ ചികിത്സയിലാണ് പിഴവ് സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ചികിത്സ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയാണ് മരണപ്പെട്ടത്. ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടു എന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. 60 ശതമാനം രോഗം ഭേദമാകുമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നൽകിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായത്. എന്നാൽ ചികിത്സ പരാജയമായി. ഇതോടെ രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
ചികിത്സ പരാജയപ്പെട്ട് ഗുരുതരാവസ്ഥയിലായ രോഗിയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആശുപത്രിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.