കോഴിക്കോട്: വെള്ളയിൽ കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തിൽ വിശദമായ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പൊലീസ് പുറത്തെടുത്തു. അസീമന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയിൽ പോലിസിൻ്റെ നടപടി.
റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച ഒന്‍പതുമണിയോടുകൂടി സ്വന്തംവീട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അസീമിനെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് ആദ്യം ബീച്ചാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും വിദഗ്ധചികിത്സയ്ക്കായി എത്തിച്ചു.
എന്നാല്‍, ചികിത്സയിലിരിക്കെ ഏഴിന് പുലര്‍ച്ചെ രണ്ടിന് മരിച്ചു. നെഞ്ചിലും വലതുകൈക്കും മുഖത്തും പരിക്കുണ്ടെന്നും അതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്നും ഭാര്യ എം. സിമീനയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഡോക്ടര്‍മാരോടും പോലീസിനോടും പറഞ്ഞതോടെയാണ് മറവുചെയ്ത മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനിച്ചത്.
തിരുവോണവും നബിദിനവും ആഘോഷിക്കാന്‍വേണ്ടി ഒരു വീട്ടില്‍ പോയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആ വീടിനടുത്തുനിന്ന് ഒരു ബന്ധുവാണ് ബൈക്കില്‍ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ഉടന്‍ ഉറങ്ങാന്‍കിടന്നെന്ന് ഭാര്യ പറഞ്ഞു.എന്നാല്‍, ഏറെനേരംകഴിഞ്ഞിട്ടും ഉണരാത്തതിനാല്‍ സംശയംതോന്നി വിളിച്ചുനോക്കിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. അതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഭാര്യ സിമീന പറഞ്ഞു.