ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട ഈ കഞ്ചാവ് മലേഷ്യയില്‍ നിന്ന് ബംഗളൂരു വഴി കൊടുവള്ളിയിലേക്കാണ് ഇയാള്‍ എത്തിച്ചിരുന്നത്.
കോഴിക്കോട്: വിപണിയില്‍ ആറ് ലക്ഷത്തിലധികം രൂപ വിലവരുന്ന 450 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. ഓമശ്ശേരി താഴെപ്പോയില്‍ ടിപി മുഹമ്മദ് ഷഫീഖാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രഹ്‌ളാദനും സംഘവും ചേര്‍ന്ന് അരയിടത്ത് പാലത്തിന് സമീപം വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
'കുഷ്' എന്ന പേരില്‍ അറിയപ്പെടുന്ന ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട ഈ കഞ്ചാവ് മലേഷ്യയില്‍ നിന്ന് ബംഗളൂരു വഴി കൊടുവള്ളിയിലേക്കാണ് ഇയാള്‍ എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഓര്‍ഡര്‍ സ്വീകരിച്ചാണ് വില്‍പന നടത്തിയിരുന്നത്. പ്രതി ഏറെ നാളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
അതിനിടെ മലപ്പുറത്ത് രണ്ടിടങ്ങളിലായി എക്സൈസ് പരിശോധനയിൽ 12.28 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. പുൽപ്പറ്റയിൽ 5.68 ഗ്രാം മെത്താംഫിറ്റമിനുമായി രഞ്ജുമോൻ എന്നയാളെയും കാവനൂരിൽ 6.6 ഗ്രാം മെത്താംഫിറ്റമിനുമായി ഷാജി.കെ എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ നാസറും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. EI & IB ഇൻസ്പെക്ടർ ടി.ഷിജു മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷബീർ അലി, സച്ചിൻദാസ്, അഖിൽദാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു