കോഴിക്കോട്: കോഴിക്കോട് വിജിൽ തിരോധാനക്കേസിലെ രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തിൽ എത്തിച്ചു. വിജിലിനെ കുഴിച്ചു മൂടിയ കേസിൽ ഒന്നും മൂന്നും പ്രതികളായ നിഖിലും ദീപേഷും പിടിയിലായി എന്നറിഞ്ഞതോടെയാണ് രണ്ടാം പ്രതിയായ രഞ്ജിത്ത് മുങ്ങിയത്. ആദ്യം ബാംഗ്ലൂരുവിലെക്ക് കടന്ന രഞ്ജിത്ത് പൊലീസ് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞതോടെ ആന്ധ്രാപ്രദേശിലേക്ക് കടക്കുകയായിരുന്നു. അവിടെയെത്തിയ എലത്തൂർ പൊലീസും ഡിസിപിയുടെ സ്ക്വാഡും ചേർന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. അമിത ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മരിച്ച വെസ്റ്റ് ഹിൽ സ്വദേശി വിജിലിനെ മൂന്ന് പേരും ചേർന്ന് സരോവരത്തെ ചതുപ്പിൽ കുഴിച്ചുമൂടി എന്നാണ് കേസ്. ഏഴ് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് സരോവരത്തെ ചതുപ്പിൽ നിന്നും വിജിലിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വിജിലിന്‍റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.
ആറ് വര്‍ഷത്തിന് ശേഷം നിര്‍ണായക കണ്ടെത്തല്‍
ആറ് വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെടി വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള ഏഴാം ദിവസത്തെ തെരച്ചിലിലാണ് വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ബുധനാഴ്ച നടത്തിയ തെരച്ചിലില്‍ സ്ഥലത്ത് നിന്ന് വിജിലിന്‍റേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു. ഇടത്തേ കാലില്‍ ധരിക്കുന്ന ഷൂ ആണ് ആറ് മീറ്ററോളം താഴ്ചയില്‍ നിന്നും ലഭിച്ചത്. ഇത് വിജിലിന്റെ ഷൂ ആണെന്നാണ് പ്രതികളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി. കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്ന ഈ രണ്ട് പേരുടെയും സാന്നിധ്യത്തിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. വിജിലിനെ ചവിട്ടിത്താഴ്ത്തി എന്ന് പ്രതികള്‍ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞ സ്ഥലത്തിന് സമീപത്താണ് ഷൂ കണ്ടെത്തിയത്.
2019 മാര്‍ച്ച് 24 നാണ് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് മരിച്ച വിജിലിന്‍റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആറ് വര്‍ഷത്തിന് ശേഷം വിജിലിന്‍റെ മൃതദേഹത്തിനായി പൊലീസ് തെരച്ചില്‍ നടത്തുന്നത്. വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ആണ് കേസിലെ പ്രതികൾ.