പത്തനംതിട്ട: പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍. സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. മര്‍ദനമേറ്റവരില്‍ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
അതേസമയം കേസില്‍ രശ്മിയുടെ ഫോണില്‍ നിന്ന് അഞ്ചു വിഡിയോ ക്ലിപ്പുകള്‍ പൊലീസ് കണ്ടെത്തി. രശ്മിയും ആലപ്പുഴ സ്വദേശിയും വിവസ്ത്രരായി നില്‍ക്കുന്നതും റാന്നി സ്വദേശിയെ മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതിനിടെ രണ്ടുപേര്‍ കൂടി ദമ്പതികളുടെ മര്‍ദ്ദനത്തിന് ഇരയായെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഇരകളുടെ ദൃശ്യവും ഫോണിലുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജയേഷിന്റെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ജയേഷിന്റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അപേക്ഷ നല്‍കും.
കേസില്‍ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് നടത്തും. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഹണിട്രാപ്പ് മോഡലില്‍ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലര്‍ പിന്നുകള്‍ ജനനേന്ദ്രിയത്തില്‍ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭാര്യ രശ്മിയെ കൊണ്ടാണ് യുവാക്കളുടെ ശരീരത്തില്‍ ഈ കൊടിയ മര്‍ദ്ദനം ഭര്‍ത്താവ് ജയേഷ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
ജയേഷിനൊപ്പം മുന്‍പ് ബംഗളൂരുവില്‍ ജോലി ചെയ്തവരാണ് ആലപ്പുഴ സ്വദേശിയായ യുവാവും അയാളുടെ ബന്ധുവായ റാന്നി സ്വദേശിയും. ഇവര്‍ രശ്മിയുമായി ഫോണില്‍ ചാറ്റ് ചെയ്യുന്നത് ജയേഷ് കണ്ടെത്തി. ജയേഷ് ചോദ്യം ചെയ്തതോടെ രശ്മി ഇക്കാര്യങ്ങളെല്ലാം ഏറ്റുപറഞ്ഞു. തുടര്‍ന്ന് രണ്ട് യുവാക്കളോടും പ്രതികാരം ചെയ്യാന്‍ ജയേഷ് തീരുമാനിച്ചു. ഭാര്യ രശ്മിയെ കൊണ്ട് തന്നെ ഇരുവരെയും കോയിപ്രത്തെ വീട്ടിലേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നാം തീയതി ആലപ്പുഴ സ്വദേശിയെ വിളിച്ചുവരുത്തി. അതിക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി. ഇതിനുപിന്നാലെ തിരുവോണ ദിവസം റാന്നി സ്വദേശിയായ യുവാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായ രീതിയില്‍ മര്‍ദിച്ചു. ആലപ്പുഴ സ്വദേശിയെക്കാള്‍ റാന്നി സ്വദേശിയാണ് കൊടിയമര്‍ദ്ദനം ഏറ്റുവാങ്ങിയതെന്നും പൊലീസ് പറയുന്നു.