കോഴിക്കോട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കണ്ണൂർ സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു. കക്കയങ്ങാട് സുജന നിവാസിൽ സജീഷ് (32) ആണ് കോഴിക്കോട് കസബ പൊലിസിന്റെ പിടിയിലായത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് പ്രതി പരിചയപ്പെട്ടത്.
2021 ഏപ്രിലിൽ, മലപ്പുറം പരപ്പനങ്ങാടിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ സജീഷ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിന്റെയും,യുവതിയുടെ നഗ്നദൃശ്യങ്ങളും പ്രതി പകർത്തുകയും ഇത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2023-ൽ വീണ്ടും പീഡിപ്പിക്കുകയും ചെയ്തു.
പരാതിയിൽ പറയുന്നതനുസരിച്ച്, യുവതിക്ക് വന്ന വിവാഹാലോചന ഇയാളുടെ ഭീഷണിയും നഗ്നദൃശ്യങ്ങൾ കാണിച്ചുള്ള ഇടപെടലും മൂലം മുടങ്ങി. കൂടാതെ, ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി സുഹൃത്തുക്കൾക്ക് അയച്ചതായും യുവതി പരാതിപ്പെട്ടു.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് കസബ എ.എസ്.ഐ. സജേഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ ഷിജിത്ത്, ദീപു, സിവിൽ പൊലിസ് ഓഫീസർ ദിവ്യ എന്നിവർ ചേർന്നാണ് സജീഷിനെ അറസ്റ്റ് ചെയ്തത്.