കണ്ണൂർ: കണ്ണൂർ വിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ പേരിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കീഴല്ലൂർ കാനാട്ടെ165ഓളം കുടുംബങ്ങൾ. വാഗ്ദാനം ചെയ്ത നഷ്ട പരിഹാര തുക എട്ട് വർഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. ഏറ്റെടുക്കൽ നടപടികൾ ഇഴഞ്ഞ് നീങ്ങുന്നതിനാൽ വിൽപ്പനയോ, കെട്ടിടത്തിൻ്റെ നവീകരണമോ സാധ്യമല്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ. പ്രദേശവാസിയും വൃക്ക രോഗിയുമായ നസീറയുടെ അഞ്ച് സെൻ്റ് ഭൂമിക്ക് ജപ്തി നോട്ടീസ് കൂടി വന്നതോടെ നാട്ടുകാരുടെ ആശങ്ക കൂടിയിട്ടുണ്ട്.
വിമാനത്താവളത്തിൻ്റെ റൺവെ വികസനം പറഞ്ഞാണ് കീഴല്ലൂർ പഞ്ചായത്തിലുൾപ്പെട്ട നസീറ അടക്കമുള്ളവരുടെ വീടും പുരയിടവും ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നത്. 2017 ൽ കാനാട്ടെ 165 കുടുംബങ്ങളുടെ 200 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയും തുടങ്ങി. എട്ടു വർഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പണം നസീറ അടക്കമുള്ളവർക്ക് ലഭിച്ചില്ല..ഇതിനിടെ രോഗം മൂർച്ഛിച്ച ഘട്ടത്തിൽ തലശ്ശേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ സ്ഥലം പണയപ്പെടുത്തി വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ് ബാങ്ക്.
സമാനമായ പ്രതിസന്ധി പ്രദേശത്ത് മറ്റു ചിലരും നേരിടുന്നുണ്ട്. അടിയന്തരമായി നഷ്ടപരിഹാരം നൽകുകയോ, ജപ്തി നടപടി നിർത്തിവെക്കാൻ ഇടപെടലോ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായലെ പ്രതിസന്ധിക്ക് പരിഹാരമാകൂ. വികസനത്തിൻ്റെ കൂടെ നിന്ന ജനത നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് രോഗശയ്യയിലായ നസീറ.